സിപിഐ സംസ്ഥാന സമിതി ആസ്ഥാനത്ത് സ്ഥപിച്ചിരുന്ന സിപിഐ എസി കനയ്യ കുമാർ അഴിച്ചുകൊണ്ട് പോയെന്ന് സിപിഐ ബിഹാർ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ. കനയ്യ കുമാർ സ്വന്തം പണം മുടക്കി സ്ഥാപിച്ച എസിയാണ് അതെന്നും കൊണ്ടുപോയതിൽ അപാകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കനയ്യ കുമാർ കോൺഗ്രസിലേക്ക് മാറുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാം നരേഷ് പാണ്ഡെയുടെ വെളിപ്പെടുത്തൽ.

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാർട്ടിയുടെ ഭാഗമാകുന്നത്. ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും കോൺഗ്രസിൽ ചേരും. നേരത്തെ തന്നെ കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ചർച്ച നടത്തിയിരുന്നു. കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേരും ഔദ്യോഗികമായി സിപിഐയെ അറിയിച്ചിരുന്നില്ല. കോൺഗ്രസ് നേതൃത്വവും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ നൽകിയില്ല.

അതേസമയം, കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഡി രാജയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐ കരുതുന്നത്. എന്നാല്‍ കനയ്യകുമാറും ജിഗ്നേഷ് മേവാനിയും അടുത്ത ആഴ്ച തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിഗ്നേഷ് മേവാനിയെ ഗുജറാത്തിന്റെ വർക്കിങ് പ്രസിഡന്റ് ആക്കിയേക്കും എന്നാണ് സൂചന. അതേസമയം കനയ്യ കുമാറിനെ ബീഹാറിന്റെ വർക്കിങ് പ്രസിഡന്റ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. 2019 തെരഞ്ഞെടുപ്പിൽ സിപിഐയിൽ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്. കനയ്യകുമാർ കോൺഗ്രസിൽ എത്തിയാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയിൽ കനയ്യ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.