സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ വിവിധ യോഗങ്ങള്‍ ഇന്നുചേരും. സ്‌കൂള്‍ തുറക്കുന്നതിലെ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എസ്‌സിഇആര്‍ടി വിളിച്ച കരിക്കുലം കമ്മിറ്റിയുടെ യോഗവും ഇന്ന് നടക്കും.

കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പഠനം വേണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗം തയാറാക്കും. ഇതിനുശേഷമാകും അധ്യാപക സംഘടനകളുടെ യോഗം ചേരുക. അധ്യാപക സംഘടകനളുടെ യോഗത്തില്‍ ഈ കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും. ഇതു അടിസ്ഥാനമാക്കിയാകും ചര്‍ച്ചയും തീരുമാനവുമുണ്ടാകുക. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ രണ്ട് ഷിഫ്റ്റുകളായി പഠനം വേണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്.

മൂവയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന നിരവധി സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. പകുതി കുട്ടികളെ അനുവദിച്ചാല്‍ പോലും ആയിരത്തി അഞ്ഞൂറു കുട്ടികളെ ഒരേ സമയം സ്‌കൂളിലേക്ക് പ്രവേശിപ്പിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ഷിഫ്റ്റ് സമ്പ്രാദായമെന്ന ആശയം. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാനാണ് ധാരണ.

സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ-ഗതാഗത മന്ത്രിമാര്‍ തമ്മിലും ഇന്ന് ചര്‍ച്ചയുണ്ടാകും. സ്‌കൂള്‍ ബസ് ഇല്ലാത്ത സ്‌കൂളുകള്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കാം. ബസ് ഓണ്‍ ഡിമാന്‍ഡ് എന്ന രീതിയിലായിരിക്കും ബസ് സര്‍വീസ് നടത്തുക. ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷനും ചര്‍ച്ചയാകും.