ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള പുരാവസ്തുക്കളുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ വമ്ബന്‍ തട്ടിപ്പ് നടത്തി വന്നിരുന്ന ചേര്‍ത്തല വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോണ്‍സണ്‍ മാവുങ്കല്‍(52) കഴിഞ്ഞ ദിവസം സാമ്ബത്തിക തട്ടിപ്പില്‍ അറസ്റ്റിലാകാന്‍ ഇടയായത് പന്തളത്തെ വിവാദ വ്യവസായ പ്രമുഖന്റെ പരാതി.

പന്തളം കുളനടയിലെ ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ രാജേന്ദ്രന്‍ പിള്ളയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായപ്പോഴാണ് മോന്‍സണ്‍ന്റെ തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്. തുടര്‍ന്നാണ് അറസ്റ്റ് നടക്കുന്നതും. ഏതാനം നാളുകള്‍ മുന്‍പ് ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ രാജേന്ദ്രന്റെ പക്കല്‍ നിന്നും ഇയാള്‍ 7 കോടിയോളം രൂപ കടം വാങ്ങിയിരുന്നു. കടം വാങ്ങിയ പണം കാലാവധി കഴിഞ്ഞിട്ടും തിരികെ ലഭിക്കാതിരുന്നതോടെ പന്തളം പൊലീസ് സ്റ്റേഷനില്‍ പിള്ള പരാതി നല്‍കി.

പരാതി നല്‍കുക മാത്രമല്ല, ചേര്‍ത്തലയിലെ വീട്ടില്‍ നിന്നും മുന്തിയ ഇനം വാഹനങ്ങളും പിള്ള പിടിച്ചെടുത്തു. വാഹനം പിടിച്ചെടുത്തതോടെ പ്രകോപിതനായ മോന്‍സണ്‍ ഡി.ജി.പിക്ക് പരാതി നല്‍കുകയും പിന്നീട് ആ കേസ് ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുക്കുകയുമായിരുന്നു. മോന്‍സണ്‍ പരാതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ വാസ്തവിരുദ്ധമാണെന്നും രാജേന്ദ്രന്‍ പിള്ളയ്ക്ക് പണം കൊടുക്കാനുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഈ കേസിന്റെ വിവരങ്ങള്‍ കോഴിക്കോട് സ്വദേശികള്‍ അറിഞ്ഞതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കേസ് എറണാകുളം ക്രൈംബ്രാഞ്ചിലേക്ക് കൈമാറി. എറണാകുളം ക്രൈംബ്രാഞ്ച് അസി.കമ്മീഷ്ണര്‍ റെക്സ് ബോബി അര്‍വിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇയാള്‍ തട്ടിപ്പുകാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു. എന്നാല്‍ പലപ്പോഴും ഇയാള്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ കയ്യില്‍ നിന്നും വഴുതി പോയിരുന്നു. ചേര്‍ത്തലയിലെ വീട്ടില്‍ വല്ലപ്പോഴും മാത്രമേ ഇയാള്‍ എത്തിയിരുന്നുള്ളൂ. മുഴുവന്‍ സമയം കൊച്ചി കലൂരിലെ വാടക വീട്ടിലായിരുന്നു. ഇവിടെ രണ്ടിടവും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇതിനിടയിലാണ് ശനിയാഴ്ച ഇയാളുടെ മകളുടെ വിവാഹ നിശ്ചയം ചേര്‍ത്തലയില്‍ നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചത്. മഫ്തിയിലെത്തിയ സംഘം ഇയാളെ ഇവിടെ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്ബോള്‍ സുരക്ഷക്കായി മോന്‍സണ്‍ കൊണ്ടു നടന്നിരുന്ന ഗുണ്ടകള്‍ പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കലൂരിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തുമ്ബോഴാണ് വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന പല പുരാവസ്തുക്കളും ചേര്‍ത്തലയിലെ ആശാരി നിര്‍മ്മിച്ചതാണെന്ന് മനസ്സിലാകുന്നത്.

പണം കടം കൊടുത്ത എം.കെ രാജേന്ദ്രന്‍ പിള്ള മുന്‍പ് നാഗാലാന്‍ഡ് ഡി.വൈ.എസ്‌പി ആയിരുന്നു. നോട്ട് നിരോധന സമയത്ത് നാഗാലാന്‍ഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ സംസ്ഥാനത്തേക്ക് പണം കടത്തിയ സംഭവം പുറത്ത് വന്നതോടെയാണ് ഇയാള്‍ വിവാദത്തില്‍ പെടുന്നത്. രാജേന്ദ്രന്‍ പിള്ളയുടെ വിവിധ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആയിരം കോടിയുടെ ബിനാമി ഇടപാടുകള്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നാഗാലാന്‍ഡ് ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കിയതോടെ റിട്ടയര്‍മെന്റിന് ശേഷം ട്രാഫിക് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന ജോലിയില്‍ നിന്നും ഇയാളെ പുറത്താക്കി.

കോണ്‍സ്റ്റബിളായിട്ടാണ് പിള്ള നാഗാലാന്‍ഡ് പൊലീസില്‍ കയറുന്നത്. പിന്നീട് ഡി.വൈ.എസ്‌പിയായിട്ടാണ് വിരമിക്കുന്നത്. കോണ്‍സ്റ്റബിളായി സര്‍വീസില്‍ കയറിയ ഒരാള്‍ക്ക് ഊഹിക്കാന്‍പോലും കഴിയാത്തവിധത്തില്‍ പിള്ള സമ്ബാദിച്ചു കൂട്ടിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ജൂവലറി, വസ്ത്രശാലകള്‍, ആറന്മുളയിലും നാഗാലാന്‍ഡിലും സ്‌കൂള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയില്‍ മൂന്നും ബെംഗളൂരുവില്‍ രണ്ടും ഫ്‌ളാറ്റുകള്‍ ഉണ്ട്.

ബെംഗളൂരുവില്‍ വാണിജ്യസ്ഥാപനങ്ങളുമുണ്ട്. മസൂറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങളുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കുതിച്ചുകയറ്റമുണ്ടായതാണ് കൂടുതല്‍ സംശയത്തിനിടയാക്കിയത്. നിരവധി റിസോര്‍ട്ടുകള്‍ ഇവര്‍ സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ മാത്രം 200 കോടിയില്‍പരം വസ്തുവകകള്‍ ഉണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ഒരാളെ കബളിപ്പിച്ച്‌ 7 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് മോന്‍സണ്‍ യുഗത്തിനന്ത്യം കുറിക്കാന്‍ ഇടായായത്.

ഇന്നലെ രാത്രിയില്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി മോന്‍സണെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.