വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നയിക്കുന്ന ഭാരത്ബന്ദ് ആരംഭിച്ചു. കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കേരളത്തില്‍ എല്‍ഡിഎഫ് നയിക്കുന്ന ഹര്‍ത്താലിന് തുടക്കമായി.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നാണ് ഹര്‍ത്താല്‍ നടത്തുന്ന സംയുക്ത സമരസമിതി അറിയിക്കുന്നത്. നേരത്തെ സര്‍ക്കാറും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും എന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഹര്‍ത്താലിന്റെ ഭാഗമായി തൊഴിലാളികള്‍ പണി മുടക്കും. അഞ്ച് പേര് വീതമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പങ്കാളികളാകും. ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പരീക്ഷകള്‍ ഉണ്ടാകില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.

ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച്‌ സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. ആശുപത്രികള്‍, റയില്‍വെ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പൊലീസ് അകമ്ബടിയോടെ മാത്രം നടത്താനാണ് തീരുമാനം. എന്നാല്‍ ഹര്‍ത്താല്‍ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചു.

സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.