അതിർത്തിയിൽ നിന്ന് പിന്മാറാൻ തയാറല്ലെന്ന് വ്യക്തമാക്കി ചൈന. മുന്നേറ്റ മേഖലകളിൽ കൂടുതൽ ട്രൂപ്പ് ഷെൽട്ടറുകൾ സ്ഥാപിക്കുകയാണ് ചൈന. എട്ടോളം മുന്നേറ്റ മേഖലകളിലെങ്കിലും നിർമ്മാണം ഇതിനകം നടന്നതായി രഹസ്യാന്വേഷണ എജൻസികൾ വ്യക്തമാക്കുന്നു. അതിർത്തിയിലെ വിവിധ മേഖലകളിൽ എയർ സ്ട്രിപ്പുകളുടെ നിർമ്മാണവും ധ്രുതഗതിയിലാണെന്ന് രഹസ്യാന്വേഷണ എജൻസികൾ അറിയിച്ചു.

ഒരു വർഷത്തിലേറെയായി സംഘർഷം തുടരുന്ന കിഴക്കൻ ലഡാക്കിലെ ഗോഗ്ര പോസ്റ്റിൽ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റിൽ പൂർണ്ണമായും പിൻവലിച്ചിരുന്നു.
പ്രധാന സംഘർഷ മേഖലകളിൽ ഒന്നായ പട്രോളിംഗ് പോയിന്റ് 17, അഥവാ ഗോഗ്ര പോസ്റ്റിൽ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചു. താൽക്കാലിക നിർമ്മിതികളും ടെൻഡുകളും ഇരു സൈന്യങ്ങളും പൊളിച്ചുനീക്കിയെന്നു പരസ്പരം ഉറപ്പുവരുത്തി.

2020 മെയ് മുതൽ മുഖാമുഖം നിന്നിരുന്ന സേനകൾ, സ്ഥിരം തവളങ്ങളിലേക്ക് പിന്മാറി. ഓഗസ്റ്റ് 04, 05 എന്നീ ദിവസങ്ങളിലായാണ് സേനാ പിൻമാറ്റം പൂർത്തിയാക്കിയത്. ജൂലൈ 31ന് കിഴക്കൻ ലഡാക്കിലെ ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ ഇരുരാജ്യങ്ങളുടെയും കോർ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച യിലെ ധാരണ അനുസരിച്ചായിരുന്നു സേനാ പിൻമാറ്റം. പ്രധാന സംഘർഷ പ്രദേശമായ ഗാൽവൻ താഴ്‌വരയിൽ നിന്നും ഇരു സൈന്യങ്ങളും നേരത്തെ പിൻമാറിയിരുന്നു. സേനാ മുന്നേറ്റം ഇനി ഉണ്ടാകില്ലെന്നും, ബാക്കിയുള്ള മേഖലകളിലെ തർക്കം തുടർ ചർച്ചകളിൽ ഘട്ടംഘട്ടമായി പരിഹരിക്കാനും ഇരു സൈന്യങ്ങളും തമ്മിൽ ധാരണയായിരുന്നു.