പഞ്ചാബിൽ പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു. പുതിയ ആറ് പേരടക്കം 15 മന്ത്രിമാരാണ് ചരൺജിത് സിംഗ് ചന്നി മന്ത്രി സഭയിൽ ഉള്ളത്. രാജ് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിമാർക്ക് ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലി കൊടുത്തു. ബ്രഹ്ം മൊഹീന്ദ്ര പുതിയ സ്പീക്കറാകും.

റാണ ഗുർജീത് സിംഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ ആറ് എം എൽ എമാർ രംഗത്തുവന്നിരുന്നു.അതേസമയം ക്യാപ്റ്റൻ പക്ഷത്തു നിന്നും നവജ്യോത് സിംഗ് സിദ്ദുവിനോപ്പം ചേർന്ന മൻപ്രീത് സിംഗ് ബാദൽ മന്ത്രി സഭയിൽ തുടരും.

മണൽ മാഫിയയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നു 2018 ൽ ക്യാപ്റ്റൻ മന്ത്രി സഭയിൽ നിന്നും പുറത്താക്കിയ റാണ ഗുർജീത് സിംഗിനെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ ആറ് എം എൽഎമാർ നവ്ജ്യോത് സിംഗ് സിദ്ദുവിന് കത്ത് നൽകി.

മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അവസാന നിമിഷം രാഹുൽ ഗാന്ധിയുമായി വിഡിയോ കോൺഫറൻസിൽ ചർച്ച നടത്തിയ ശേഷമാണ് മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. വിമത ശബ്ദമുയർത്തിയ നവജ്യോത് സിംഗ് സിദ്ദു, പഞ്ചാബ് കോൺഗ്രസിനെ പൂർണമായും കൈപ്പിടിയിലൊതുക്കി എന്നാണ് മന്ത്രിസഭാ പുനഃസംഘടനയോടെ വ്യക്തമാക്കുന്നത്.