മുറിവുകള്‍ക്കുള്ള ബാന്‍ഡേജുകളുടെ ഉത്പാദനത്തിനായി പഴത്തോടുകള്‍ ഉപയോഗപ്പെടുത്തുന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സിങ്കപ്പൂരിലെ നാങ് യങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്‍മാര്‍. സിങ്കപ്പൂരില്‍ സുലഭമായ ദൂരിയാന്‍ പഴങ്ങളുടെ പുറംതോടാണ് ആന്റി ബാക്ടീരിയല്‍ ജെല്‍ ബാന്‍ഡേജായി ഉപയോഗപ്പെടുത്തുന്നത്. പഴത്തോടുകള്‍ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് ബാന്‍ഡേജ് നിര്മാണമെന്ന ആശയം രൂപപ്പെടുന്നത്.

ദൂരിയാന്‍ പഴങ്ങളുടെ തോടുകള്‍ ചെറുകഷണങ്ങളാക്കി ശീതീകരിച്ച്‌ ഉണക്കിയെടുത്ത ശേഷം അവയില്‍ നിന്ന് സെല്ലുലോസിനെ പൊടിരൂപത്തില്‍ വേര്‍തിരിച്ചെടുക്കും. ഈ പൊടി ഗ്ലിസറോളുമായി കൂട്ടിക്കലര്‍ത്തുമ്ബോള്‍ രൂപപ്പെടുന്ന മൃദുലമായ ഹൈഡ്രോജെല്‍ ബാന്‌ഡേജ് സ്ട്രിപ്പുകളായി മുറിച്ചെടുക്കും.

12 ലക്ഷത്തിലധികം ദൂരിയാന്‍ പഴങ്ങളുടെ ഉപഭോഗമാണ് ഒരു വര്‍ഷം സിങ്കപ്പൂരില്‍ ഉണ്ടാവാറ്. മധുരമുള്ള ഉള്‍ക്കാമ്ബൊഴികെ പഴത്തിന്റെ തോടും കുരുവും ഉപേക്ഷിക്കുന്നതും കത്തിക്കുന്നതും വന്‍തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിനാണ് ഇടയാക്കുക. ഇതേ രീതിയില്‍ പല ഭക്ഷ്യമാലിന്യങ്ങളേയും ഹൈഡ്രോജെല്‍ ആക്കി മാറ്റി മലിനീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് ടിയുവിലെ പ്രൊഫസറായ വില്യം ചെന്‍ംഷ പറയുന്നു.

ഒരു ദിവസം 30 പെട്ടി(ഏകദേശം 1,800 കിലോ) ദൂരിയാന്‍ വിറ്റുപോകാറുണ്ടെന്നാണഅ കച്ചവടക്കാരനായ താന്‍ എങ് ചുവാന്‍ പറയുന്നത്. പഴത്തിന്റെ ഭക്ഷ്യയോഗ്യമായ ഭാഗമൊഴികെ അവശേഷിക്കുന്ന മാലിന്യം ഒഴിവാക്കുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെന്നും ഉപയോഗപ്രദമായ ഈ പുതിയ കണ്ടുപിടിത്തം വളരെ സഹായകമാണെന്നും ചുവാന്‍ പറഞ്ഞു.

സാധാരണ ബാന്‍ഡേജുകളെ പോലെ തന്നെ മുറിവിനും ചുറ്റുമുള്ള ഭാഗത്തും തണുപ്പ് നിലനിര്‍ത്താനും ഈര്‍പ്പം പകരാനും അതിലൂടെ മുറിവ് വേഗം സുഖപ്പെടുത്താനും ഈ പുതിയ ജൈവ ബാന്‍ഡേജുകള്‍ക്കും സാധിക്കും. സാധാരണ ബാന്‍ഡജുകളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന വെള്ളി, ചെമ്ബ് തുടങ്ങിയ ലോഹഘടകങ്ങള്‍ ഉത്പാദനച്ചെലവ് വര്‍ധിപ്പിക്കുന്നതിനാല്‍ ഭക്ഷ്യമാലിന്യങ്ങളും യീസ്റ്റും ഉപയോഗിച്ചുള്ള ബാന്‍ഡേജ് നിര്‍മാണം സാധാരണ ബാന്‍ഡേജ് നിര്‍മ്മാണത്തേക്കാള്‍ ലാഭകരമാണെന്നും ഗവേഷകര്‍ പറയുന്നു.