തുടർച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ രാജസ്ഥാൻ റോയൽസിന്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസണിന് കനത്ത പിഴ. ഇത്തവണ 24 ലക്ഷം രൂപയാണ് സഞ്ജു പിഴയായി ഒടുക്കേണ്ടത്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഐ പി എൽ അധികൃതർ സഞ്ജുവിന് പിഴയിട്ടിരുന്നു.

അന്ന് 12 ലക്ഷം രൂപയായിരുന്നു സഞ്ജുവിന് പിഴയിട്ടത്. ഈ സീസണിൽ വീണ്ടും സമാനമായ കുറ്റത്തിന് പിടിക്കപ്പെട്ടാൽ ഐ പി എൽ നിയമപ്രകാരം 30 ലക്ഷം രൂപ പിഴയും അതിനടുത്ത ലീഗ് മത്സരത്തിൽ നിന്ന് വിലക്കുകയും ചെയ്യും.

ടീമിലെ മറ്റ് അംഗങ്ങൾക്കും പിഴയിട്ടിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന്റെ പ്ലേയിങ് ഇലവനിലെ ബാക്കി 10 താരങ്ങളും ആറു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഇവരുടെ മാച്ച് ഫീയുടെ 25 ശതമാനം ആറു ലക്ഷത്തിൽ കുറവാണെങ്കിൽ ആ തുക പിഴയായി ഒടുക്കിയാൽ മതിയെന്നും ഐ പി എൽ അധികൃതർ പറഞ്ഞു .

പഞ്ചാബിനെതിരെ അവിശ്വസനീയ വിജയം നേടിയതിന്റെ ആഹ്ളാദത്തിനിടെയാണ് പിഴ ശിക്ഷ ലഭിച്ചതെങ്കിൽ, ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം തോറ്റതിന്റെ വിഷമത്തിനിടെയാണ് ഇരട്ടി തുക പിഴയായി ഒടുക്കേണ്ടിവന്നത്.