ഹർത്താൽ ദിവസമായ നാളെ സാധാരണ രീതിയിൽ സർവീസ് ഉണ്ടാകില്ലെന്ന് കെ എസ് ആർ ടി സി അറിയിച്ചു. അവശ്യ സർവീസുകൾ ഉണ്ടാകും. ആശുപത്രികൾ റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്തും.

തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം ദീർഘദൂര സർവീസുകളടക്കം എല്ലാ സ്റ്റേ സർവീസുകളും ഡിപ്പോകളിൽ നിന്നും ആരംഭിക്കും. അധികം യാത്രക്കാർ ഉണ്ടാവാന്‍ സാധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകാനിടയുള്ളതിനാലുമാണ് നടപടിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളാണ് ഈ മാസം 27ന് ഭാരത് ബന്ദിന് ആദ്യം ആഹ്വാനം ചെയ്തത്.

അതിനിടെ ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിരുന്നു. ബിഎംഎസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിന് എൽ ഡി എഫ് പിന്തുണ കൂടി ലഭിച്ചതോടെ സംസ്ഥാനത്ത് ഹർത്താൽ പ്രതീതിയായിരിക്കും.