ട്രാൻസ്‌ജെൻഡറുകളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ഇതിലൂടെ തൊഴിലിനും വിദ്യാഭ്യാസത്തിനും ആനുകൂല്യം ലഭിക്കും. കേന്ദ്രസർക്കാരിന്റെ ഒബിസി പട്ടികയിലാണ് ഇവരെ ഉൾപ്പെടുത്തുന്നത്. സമൂഹിക നീതി മന്ത്രാലയം ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി. ട്രാൻസ് സമൂഹത്തിന്റെ ശാക്തീകരണത്തിന്റേയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റേയും ഭാഗമായാണ് ഈ നീക്കം.

നിലവിൽ ജാതിയുടെ അടിസ്ഥാനത്തിനാണ് ഒബിസി പട്ടിക നിർണ്ണയിക്കുന്നത്. അതിനൊടൊപ്പം തന്നെ സാമൂഹിക, സാമ്പത്തിക മുന്നോക്കാവസ്ഥയുമാണ് ഇതിന് മാനദണ്ഡം. ആദ്യമായിട്ടാണ് ലിംഗപരമായിട്ടുള്ള മാനദണ്ഡം കണക്കിലെടുത്ത് സംവരണം ഏർപ്പെടുത്തുന്നത്. അതേസമയം സംവരണത്തിന്റെ നിയമപ്രക്രിയ വളരെ ദൈർഘ്യമേറിയതാണെന്ന് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ഒരു വർഷം നീണ്ടുനിന്ന പ്രീലെജിസ്ലേറ്റീവ് നടപടികൾക്ക് പിന്നാലെയാണ് ഇത്തരം ഒരു ശുപാർശ കേന്ദ്രത്തിന് മുന്നിൽ വച്ചത്. വിവിധ മന്ത്രാലയങ്ങൾ, ദേശീയ പിന്നാക്ക ജാതി കമ്മീഷൻ എന്നിവയുമായുൾപ്പെടെ വിശദമായ ചർച്ചകൾക്ക് ശേഷമാണ് നിർദ്ദേശം. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ നിയമഭേദഗതി അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി / യൂണിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രധാനമായ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു വിഷയം സജീവമായി പരിഗണയ്‌ക്കെത്തിയത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെടുന്നവരെ ‘മൂന്നാം ലിംഗക്കാർ’ ആയി സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഇവർക്ക് ‘സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർ’ ആയി പരിഗണിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു നിയമനങ്ങളിലും സംവരണ ആനുകൂല്യങ്ങൾ നീട്ടണമെന്നുമായിരുന്നു വിധിയിലെ നിർേദ്ദശം.