ന്യൂയോര്‍ക്ക്: അന്തരീക്ഷ വായു ഗുണനിലവാര മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ലോകാരോഗ്യ സംഘടന. ഹൃദയ – ശ്വാസകോശ അസുഖങ്ങളിലൂടെയുള്ള ജീവഹാനി കുറക്കുക ലക്ഷ്യമിട്ടാണ് 2005ന് ശേഷം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡബ്ല്യു.എച്ച്‌.ഒ പുറപ്പെടുവിച്ചിരിക്കുന്നത്.

ദീര്‍ഘകാലം ചെറിയ രീതിയിലുള്ള അന്തരീക്ഷ മലിനീകരണ സാഹചര്യത്തിലോ, ഗാര്‍ഹിക മലിനീകരണ സാഹചര്യത്തിലോ ജീവിക്കുന്നവര്‍ക്ക് പോലും ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് ഒരു വര്‍ഷം 70 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നുവെന്ന് ഡബ്ല്യു.എച്ച്‌.ഒ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം മനുഷ്യന്റെ ആരോഗ്യത്തിന് നേര്‍ക്കുള്ള വലിയ വെല്ലുവിളിയാണ് വായു മലിനീകരണമെന്ന് ഡബ്ല്യു.എച്ച്‌.ഒ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യങ്ങള്‍ നടപ്പിലാക്കിയാല്‍ ലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിക്കാമെന്നും സംഘടന ചൂണ്ടിക്കാട്ടി.