മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ, വിവാദ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച്‌ സിറോ മലബാര്‍ സഭ. സിറോ മലബാര്‍ സഭയുടെ പബ്ലിക് അഫേഴ്‌സ് കമ്മീഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ബിഷപ്പിന് പിന്തുണയുമായി സഭയെത്തിയത്.

ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നതായും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണെന്നും സഭ ആരോപിച്ചു.

ബിഷപ്പ് എതെങ്കിലും മതത്തേയോ വിശ്വാസത്തെയോ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും വിവാദം ദൗര്‍ഭാഗ്യകരമാണെന്നും സംഘടിത സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയാണ് അദ്ദേഹം ചെയ്തതെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

മയക്കുമരുന്നു പോലുള്ള എല്ലാ സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളോടും അകലം പ്രാപിക്കുന്നവരാണ് കേരളത്തിലെ എല്ലാ മതസമൂഹങ്ങളും സംഘടനകളുമെന്നും കേരളത്തിലും ഈ ‘മരണ വ്യാപാരം’ നടക്കുന്നുണ്ടെന്നും ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയായിരുന്നു ബിഷപ്പെന്നും സഭ വിശദീകരിച്ചു.

കേരളത്തില്‍ എളുപ്പം വിറ്റഴിയുന്ന മതസ്പര്‍ധ, വര്‍ഗീയത എന്നീ മുദ്ര ചാര്‍ത്തി വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തിയെന്നും പ്രസംഗം വിശ്വാസികളോട് നടത്തിയ ഉപദേശമായിരുന്നുവെന്നത് അവഗണിച്ചുവെന്നും കുറിപ്പില്‍ പറഞ്ഞു.

അതിനാല്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന മുറവിളി സാമുദായിക ഐക്യം നഷ്ടപ്പെടുത്താനേ ഉപകരിക്കൂവെന്നും അതിനാല്‍ വിവാദം നിര്‍ത്തണമെന്നും ബിഷപ്പിനൊപ്പം നിലകൊള്ളുമെന്നും സഭ വ്യക്തമാക്കി.

കേരളത്തിന്റെ മതസൗഹാദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സഭാ അധികൃതര്‍ പറഞ്ഞു. ഓണ്‍ലൈനായി നടന്ന യോഗത്തെ തുടര്‍ന്നാണ് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്. യോഗത്തില്‍ സിറോ മലബാര്‍ സഭയുടെ പബ്ലിക് അഫേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.