മയക്കുമരുന്ന് മാഫിയകളെ പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഇൻറെലിജൻസ് റിപ്പോർ‍ട്ടുകളെക്കുറിച്ചുള്ള വാർത്ത നിഷേധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്നും ഡാൻസാഫിനെതിരെ ഒരു ഇൻ്റലിജൻസ് റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും ഡി ജി പി വ്യക്തമാക്കി.

തിരുവനന്തപുരത്ത് വ‍‍ർധിച്ചുവരുന്ന ലഹരികടത്ത് തടയാനായിരുന്നു ഒരു എസ്ഐയുടെ നേതൃത്വത്തൽ ഡാൻസാഫ് എന്ന സംഘം രൂപീകരിച്ചത്. മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച പൊലീസിൻറെ ഡാൻസാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പൊലീസ് വാഹനത്തിൽ കൊണ്ടുവരുന്ന കഞ്ചാവ് റോഡിലിട്ട് കേസെടുക്കുകയാണ് ഡാൻസാഫിൻറെ രീതിയെന്നുമാണ് ഇൻ്റലിജൻസ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇൻ്റലിജൻസ് റിപ്പോ‍ട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ പിരിച്ചുവിട്ടിരുന്നു.

ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിന് പകരം ലഹരിമാഫിയെ കൂട്ടുപിടിച്ച് വ്യാജ കേസുണ്ടാക്കി പേരെടുക്കാനായിരുന്നു സംഘത്തിൻറെ പ്രവർത്തനമെന്നാണ് ഇൻറലിജൻസ് റിപ്പോർ‍ട്ട്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിലോകണക്കിന് കഞ്ചാവ് കണ്ടെത്തിയതായി വ്യക്തമാക്കി ഡാന്‍സാഫ് വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലെ പ്രതികളെയും ഡാന്‍സാഫ് സൃഷ്ടിച്ചതാണെണെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് വാഹനത്തിൽ കടത്തികൊണ്ടുവരുന്ന കഞ്ചാവ് റോഡരികിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കൊണ്ടുവച്ച് ലോക്കൽ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കും . ഇതരസംസ്ഥാനങ്ങളിൽ നിന്നും കൂട്ടികൊണ്ടുവരുന്ന പ്രതികളെ ലോക്കൽ പൊലീസിന് മുന്നിൽ ഹാജരാക്കും. കേസെടുക്കാൻ കൊണ്ടുവരുന്നത്തിൽ ബാക്ക് കഞ്ചാവ് ലഹരി സംഘത്തിന് കൈമാറും. ഡാൻസാഫ് രീതിയിൽ ലോക്കൽ പൊലീസ് സംശയമുന്നയിച്ചതോടെയാണ് ഇൻറലിജൻസ് അന്വേഷണം തുടങ്ങിയത്.

പേട്ട, മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെടുത്ത കേസുകള്‍ മുൻനിർത്തിയാണ് റിപ്പോർട്ട്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പൊലീസ് വാഹനത്തില്‍ കൊണ്ടുവന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി ചിലരെ കൊണ്ടുവന്ന് പ്രതിയാക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.