സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു മരണം.
ഇന്നലെ വൈകീട്ട് 6.15 ഓടെയാണ് അഹമ്മദ് കുട്ടി മരിക്കുന്നത്. ഈ മാസം 16ന് അദ്ദേഹം കൊവിഡ് നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുകയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ 52 വ്യക്തികളാണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് ചികിത്സ തേടിയത്.
അതേസമയം, ഇന്നലെ എറണാകുളത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് മാരക രോഗം പിടിപെട്ടത്. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്ലാണ്.
എന്താണ് ബ്ലാക് ഫംഗസ് ?
ബ്ലാക്ക് ഫംഗസ് എന്ന രോഗത്തിന്റെ ശരിയായ പേര് മ്യൂക്കോര്‍മൊക്കോസിസ് എന്നാണ്. അതിന് കറുപ്പ് ഫംഗസുമായി ബന്ധമില്ല. മ്യൂക്കറൈല്‍സ് വിഭാഗത്തില്‍പ്പെട്ട ഫംഗസാണ് ഈ രോഗമുണ്ടാക്കുന്നത്. ഈ രോഗാണു നമ്മുടെ രക്തക്കുഴലിനെയാണ് ബാധിക്കുന്നത്. രക്തക്കുഴലില്‍ പ്രവേശിച്ച് അത് ബ്ലോക്ക് ചെയ്യുകയും രക്തയോട്ടം നിലപ്പിക്കുകയും ചെയ്യുന്നു മാത്രമല്ല ആ രക്തക്കുഴല്‍ പോകുന്ന ഭാഗം മുഴുവന്‍ നിര്‍ജീവമാക്കുകയും ചെയ്യുന്നു.
ഇങ്ങനെ രക്തയോട്ടം ഇല്ലാതെ വരുമ്പോള്‍ ആ ഭാഗത്തിന് കറുത്ത നിറമാകുന്നു. ഒരുപക്ഷെ ഈ കറുത്ത നിറം കാണുന്നതുകൊണ്ടാകാം ബ്ലാക്ക് ഫംഗസ് എന്ന് പേര് വന്നത്. യെല്ലോ ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഫംഗസിന്റൈ വിഭാഗത്തെക്കുറിച്ചുള്ള കൂടുതല്‍ കണ്ടെത്തലുകള്‍ നടന്നിട്ടില്ല. ക്യാന്‍ഡിഡ എന്നു പറയുന്ന ഫംഗസ് ആണ് വൈറ്റ് ഫംഗസ് രോഗത്തിന് കാരണം. ഒരുപക്ഷെ ഈ ഫംഗസിനെ വെള്ളനിറമായതിനാലാവാം വൈറ്റ് ഫംഗസ് എന്ന് അറിയപ്പെടുന്നത്. വൈറ്റ് ഫംഗസിനെക്കുറിച്ചും യെല്ലോ ഫംഗസിനെക്കുറിച്ചും നിലവില്‍ വ്യാകുലപ്പെടേണ്ട സാഹചര്യം ഇല്ല.