കൊറോണയുടെ മൂന്നാം തരംഗം മുന്നിൽ കണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ഐസിയുകൾ സജ്ജമാക്കി സംസ്ഥാന സർക്കാർ. 50 കിടക്കകൾ വീതമുള്ള രണ്ട് ഐസിയുകളാണ് ഒരുക്കിയിരിക്കുന്നത്. ഐസിയുകൾക്കായി ആദ്യഘട്ടത്തിൽ 17 വെന്റിലേറ്ററുകൾ സ്ഥാപിക്കും.

9 വെന്റിലേറ്ററുകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള വെന്റിലേറ്ററുകൾ ഉടൻ സ്ഥാപിക്കാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചു. ഇതുകൂടാതെ കൂടുതൽ വെന്റിലേറ്ററുകൾ സ്ഥാപിക്കും. എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് രോഗികൾ കൂടിയാൽ അവരെക്കൂടി ഉൾക്കൊള്ളുന്ന തരത്തിലാണ് ഐ.സി.യു.കൾ സജ്ജമാക്കിയിരിക്കുന്നത്. ഐസിയുകളുടെ ഉദ്ഘാടനം സെപ്റ്റംബർ 23-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 7, 8 വാർഡുകൾ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. ഓരോ വാർഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റൻസി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. പൂർണമായും എയർകണ്ടീഷൻ ചെയ്തു. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനമുള്ള സെൻട്രൽ സെക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല അടിയന്തര ഘട്ടത്തിൽ വെന്റിലേറ്റർ ഘടിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.

എല്ലാ കിടക്കകളിലും മൾട്ടി പാരാമീറ്റർ മോണിറ്റർ സംവിധാനമുണ്ട്. ഇതിലൂടെ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാൻ സാധിക്കും. ഇതിനോടനുബന്ധിച്ച് സെൻട്രലൈസ്ഡ് നഴ്സിംഗ് സ്റ്റേഷനും ഒരുക്കി. ഇവിടെയിരുന്ന് ഡോക്ടർമാർക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്റെ വിശദാംശങ്ങൾ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഐ.സി.യു.വിനോടനുബന്ധമായി മൈനർ പ്രൊസീജിയർ റും, സ്റ്റാഫ് റൂം എന്നിവയും സജ്ജമാക്കി. രോഗികളുടെ സമ്മർദം കുറയ്‌ക്കുന്നതിനായി മൂസിക് സിസ്റ്റം, ടി.വി., അനൗൺമെന്റ് സംവിധാനം എന്നിവയുമുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങൾ സജ്ജമാക്കിയത്.