ഐപിഎല്‍ പതിനാലാം സീസണിലെ രണ്ടാംഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയത്തുടക്കം. മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിനാണ് തോല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സേ നേടാനായുള്ളൂ.

ഓപ്പണര്‍ ഋതുരാജ് ഗെയ്ഗ്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 52 പന്തില്‍ നിന്ന് 88 റണ്‍സ് അടിച്ചെടുത്തു. രവീന്ദ്ര ജഡേജ 26ഉം ഡ്വയിന്‍ ബ്രാവോ 23ഉം നേടി. കളിയില്‍ പതിനൊന്ന് ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് എന്ന അവസ്ഥയിലായിരുന്നു ചെന്നൈ. പിന്നീടുള്ള ഓവറുകളില്‍ ഋതുരാജിന്റെ പ്രകടനം നിര്‍ണായകമായി. ആറാം വിക്കറ്റ് കൂട്ടുകെട്ടല്‍ ജഡേജയും ഋതുരാജും ചേര്‍ന്ന് 81 റണ്‍സ് അടിച്ചുകയറ്റി.

സൗരവ് തിവാരിയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നാല്‍പത് പന്തുകളില്‍ 5 ഫോറുകളടക്കം 50 റണ്‍സില്‍ പുറത്താവാതെ നിന്നു. കിന്റന്‍ ഡീകോക് പന്ത്രണ്ട് പന്തില്‍ നിന്ന് 17 റണ്‍സും അന്‍മോല്‍പ്രീത് സിംഗ് 14 പന്തില്‍ 16ഉം ഇഷാന്‍ കിഷന്‍ 10 പന്തില്‍ 11ഉം പൊള്ളാര്‍ഡ് 14 പന്തില്‍ 15ഉം ആദംമില്‍നേ 15 പന്തില്‍ 15റണ്‍സുമാണ് മുംബൈക്ക് വേണ്ടി നേടിയത്.

മുംബൈ ഇന്ത്യന്‍സിനുവേണ്ടി ട്രെന്റ് ബോള്‍ട്ട്, ആദംമില്‍നേ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ചെന്നൈക്കായി ബ്രാവോ മൂന്നും ദീപക് രണ്ടും ഹേസല്‍വുഡും ഠാക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.