തൃശൂര്‍: ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി കൊടി സുനിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുനിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. ജയില്‍ ഐ.ജിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.

നിലവില്‍ അതിസുരക്ഷ ജയിലിലാണ് കൊടി സുനിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഭക്ഷണമുള്‍പ്പെടെയുള്ളവ വിശദ പരിശോധനക്ക് ശേഷമേ നല്‍കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമോയെന്നത് സംബന്ധിച്ച്‌ ജയില്‍ ഡി.ജി.പിയും ആഭ്യന്തര വകുപ്പും തീരുമാനിക്കും. സഹതാപം നേടാനുള്ള തന്ത്രമാണോ ഇതെന്നും സംശയിക്കുന്നുണ്ട്.
അതേസമയം, കൊടി സുനിയുടെയും ഫ്‌ളാറ്റ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് റഷീദിന്റെയും ഫോണ്‍വിളികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.