കഴിഞ്ഞ മാസം കാബൂളില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെടാനിടയായതില്‍ മാപ്പപേക്ഷ പോരെന്നും യുദ്ധകുറ്റങ്ങള്‍ക്ക് യുഎസ് വിചാരണ നേരിടണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍. ഡ്രോണ്‍ ആക്രമണത്തില്‍ നിരപരാധികള്‍ മരിക്കാനിടയായില്‍ കഴിഞ്ഞ ദിവസം പെന്റഗണ്‍ വക്താവ് ജനറല്‍ ഫ്രാങ്ക് മക്കെന്‍സി ഖേദം പ്രകടിപ്പിച്ചിരുന്നു.

”അമേരിക്കയുടെ മാപ്പപേക്ഷ എങ്ങനെ സ്വീകരിക്കും?- ആക്രമണത്തില്‍ മൂന്ന് മക്കള്‍ നഷ്ടപ്പെട്ട റൊമാല്‍ അഹ്മദി ചോദിച്ചു. മരിച്ചവരിലൊരാള്‍ കൈക്കുഞ്ഞായിരുന്നു.

ആഗസ്തില്‍ കാബൂളില്‍ നടന്ന ഡ്രോണ്‍ ആക്രണത്തില്‍ 10 നാട്ടുകാരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ നിരവധി പേര്‍ കുട്ടികളുമായിരുന്നു. ഐഎസ് സായുധര്‍ക്കു നേരെ നടത്തിയ ആക്രമണത്തിലാണ് നിരപരാധികള്‍ കൊല്ലപ്പെട്ടത്.

മാപ്പപേക്ഷ അസ്വീകാര്യമാണെന്നും ഇതൊരു യുദ്ധകുറ്റമായി യുഎസ് അംഗീകരിക്കണമെന്നും അഹ്മദിയുടെ ബന്ധു നാസിം പറഞ്ഞു.

ഡ്രോണ്‍ ആക്രമണത്തിനുശേഷം യുഎസ് ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് കുടുംബങ്ങള്‍ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇടപെടണമെന്നും യുഎസ്സിനെ യുദ്ധ കുറ്റങ്ങളുടെ പേരില്‍ വിചാരണ ചെയ്യണമെന്നും കുടുംബങ്ങള്‍ പറയുന്നു. ദുരന്തപരമായി പിഴവെന്നാണ് ജനറല്‍ ഫ്രാങ്ക് മക്കെന്‍സി ഡ്രോണ്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്.