സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായി പാകിസ്താന്‍ പര്യടനം റദ്ദാക്കിയ ന്യൂസീലന്‍ഡ് ക്രികെറ്റ് ടീം ചാര്‍ടേര്‍ഡ് വിമാനത്തില്‍ യുഎഇയിലെത്തി. പാകിസ്താനില്‍ നിന്ന് മടങ്ങിയ 34 അംഗ ന്യൂസീലന്‍ഡ് ടീം യു എ ഇയില്‍ 24 മണിക്കൂര്‍ സെല്‍ഫ് ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയശേഷം മറ്റ് 24 താരങ്ങള്‍ ന്യൂസീലന്‍ഡിലേക്ക് തിരിക്കും.

അവശേഷിക്കുന്ന 10 പേര്‍ ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ന്യൂസീലന്‍ഡ് ടീമിനൊപ്പം ചേരുന്നതിന് യുഎഇയില്‍ തന്നെ തുടരും. ന്യൂസീലന്‍ഡ് ക്രികെറ്റ് ടീമിന് പാകിസ്താനില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സൗകര്യമൊരുക്കിയ പാകിസ്താന്‍ ക്രികെറ്റ് ബോര്‍ഡിന് ന്യൂസിലന്‍ഡ് ക്രികെറ്റ് തലവന്‍ ഡേവിഡ് വൈറ്റ് നന്ദി അറിയിച്ചു.

‘പാകിസ്താന്‍ ക്രികെറ്റിനെ സംബന്ധിച്ച്‌ വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണ് ഇതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളോട് കാണിച്ച എല്ലാ സ്‌നേഹത്തിനും കരുതലിനും പാകിസ്താന്‍ ക്രികെറ്റ് ബോര്‍ഡിനും പിസിബി തലവന്‍ വസിം ഖാനും നന്ദി’ എന്ന് വൈറ്റ് പറഞ്ഞു.

ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം പാകിസ്താനില്‍ പര്യടനത്തിന് എത്തിയ ന്യൂസീലന്‍ഡ് ടീം ആദ്യ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് ടോസിനു തൊട്ടുമുന്‍പായി നാടകീയമായി പര്യടനം തന്നെ ഉപേക്ഷിച്ചത്. മത്സരം മൂന്നു മണിക്ക് ആരംഭിക്കാനിരിക്കെ ന്യൂസീലന്‍ഡ് താരങ്ങള്‍ കളത്തിലിറങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു.

ന്യൂസീലന്‍ഡ് ടീമിലെ താരങ്ങളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു ആദ്യ റിപോര്‍ട്. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ പരമ്ബര തന്നെ റദ്ദാക്കുകയാണെന്ന് പിന്നാലെ ന്യൂസീലന്‍ഡ് ബോര്‍ഡ് അറിയിച്ചു. 2002ല്‍ ന്യൂസീലന്‍ഡ് പാകിസ്താനില്‍ പര്യടനം നടത്തുന്ന സമയത്ത് ടീമംഗങ്ങള്‍ താമസിച്ചിരുന്ന കറാച്ചിയിലെ ഹോടെലിനു പുറത്ത് ബോംബ് സ്‌ഫോടനം നടന്നിരുന്നു.

തുടര്‍ന്ന് പര്യടനം വെട്ടിച്ചുരുക്കി അവര്‍ നാട്ടിലേക്കു മടങ്ങി. 2003ല്‍ അഞ്ച് ഏകദിനങ്ങള്‍ക്കായി അവര്‍ ഇവിടെയെത്തിയെങ്കിലും അതിനുശേഷം സുരക്ഷാ കാരണങ്ങളാല്‍ ഇതുവരെ പാകിസ്താനിലേക്ക് വന്നിട്ടില്ല.