സ്‌കൂൾ തുറക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതി തയാറാക്കുക ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ചേർന്നെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടികളുടെ സംരക്ഷണം പൂർണമായും ഉറപ്പാക്കും.

അധ്യാപക സംഘടനകളുമായും കളക്ടർമാരുമായും ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. ശുചീകരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹായം വേണമെന്ന് മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനകം ആരോഗ്യ-പൊതുവിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരും.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. കുട്ടികളുടെ സംരക്ഷണം പൂർണ്ണമായും ഉറപ്പാക്കും. ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും നടക്കുക. ഓൺലൈൻ ക്ലാസുകളും സമാന്തരമായി നടക്കും.

അതേസമയം നവംബര്‍ ഒന്നു മുതല്‍ ക്ലാസ് തുടങ്ങാന്‍ തീരുമാനിച്ചുവെങ്കിലും സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ഒന്നാം തീയതി തുറക്കുക. ഒരു ക്ലാസില്‍ ശരാശരി 40 കുട്ടികളാണ് ഓരോ ക്ലാസിലുമുള്ളത്. ഇവരെ ഒരുമിച്ചിരുത്തി ക്ലാസ് നടത്തുക കൊവിഡ് സാഹചര്യത്തില്‍ അസാധ്യമാണ്. ഇതിനുള്ള ക്രമീകരണം എങ്ങനെ വേണമെന്നാണ് വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിക്കുക.

എത്ര കുട്ടികളെ ഒരു ക്ലാസില്‍ പ്രവേശിപ്പിക്കാം, ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വേണമോ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മതിയോ എന്നതും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കും. സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ എത്തിക്കുമ്പോഴുള്ള കൊവിഡ് മാനദണ്ഡങ്ങളിലും യോഗമാകും വ്യക്തത വരുത്തുക.

ഇതോടൊപ്പം ഒന്നര വര്‍ഷത്തിനുശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്‌കൂളും പരിസരവും വൃത്തിയാക്കേണ്ടതും സാനിറ്റൈസ് ചെയ്യേണ്ടതുമുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടേയുടേയും കര്‍മ്മ സമിതികളുടേയും നേതൃത്വത്തില്‍ ഇതു നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ ഒരുക്കാന്‍ ഒരു മാസത്തില്‍ താഴെ സമയം മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. അതിനാല്‍ തന്നെ മാര്‍ഗനിര്‍ദ്ദേശങ്ങളിലും കൊവിഡ് മാനദണ്ഡങ്ങളിലും തീരുമാനം ഉടനുണ്ടാകും.