തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടാം ദിവസവും തുടര്‍ന്ന റെയ്ഡില്‍ കഞ്ചാവ് ബീഡികള്‍ കണ്ടെടുത്തു. ഇ ബ്ലോക്കില്‍ നിന്നാണിവ കണ്ടെടുത്തത്. ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തില്‍ സമീപ ജയിലുകളില്‍ നിന്നുള്ള ജീവനക്കാരെ കൂടി വിളിച്ചുവരുത്തിയായിരുന്നു റെയ്ഡ്.

കൊടി സുനിയുമായി ബന്ധപ്പെട്ട ഫോണ്‍ വിവാദത്തിന്റെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞ ദിവസവും റെയ്ഡ് നടന്നിരുന്നു. പരിശോധന ഉണ്ടാകുമെന്ന വിവരത്തെ തുടര്‍ന്ന് തടവുകാര്‍ മൊബൈല്‍ ഫോണ്‍ സമീപത്തെ കൃഷിയിടത്തില്‍ കുഴിച്ചിട്ടതായാണ് വിവരം. ഇത് കണ്ടെത്താനായുള്ള പരിശോധനകള്‍ തുടരും.

സുനിയെ മുന്‍പ് പാര്‍പ്പിച്ചിരുന്ന സെല്ലിലെ ഭിത്തിയില്‍ നിന്ന് സിംകാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ വീണ്ടും പരിശോധന നടത്തിയത്. പരിശോധനയില്‍ കഞ്ചാവ് ബീഡികളാണ് കണ്ടെത്താനായത്. കഞ്ചാവ് പങ്കുവെയ്‌ക്കുന്നതിനെ കുറിച്ചാണ് പലപ്പോഴും വിയ്യൂരില്‍ തടവുകാര്‍ തമ്മില്‍ കയ്യേറ്റം നടക്കാറുള്ളതും.

അതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പരിശോധനകള്‍ നടത്തിയിരുന്നു. രണ്ട് മൊബൈല്‍ ഫോണ്‍, മൂന്ന് പവര്‍ബാങ്ക്, അഞ്ച് ചാര്‍ജറുകള്‍, ഉളി, കമ്ബിക്കഷണങ്ങള്‍, കത്തി, ബാറ്ററി തുടങ്ങിയവ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.