തിരുവനന്തപുരത്ത് ആശുപത്രി അധികൃതരുടെ വീഴ്ച്ച കാരണം നവജാത ശിശു മരിച്ചെന്ന് പരാതി. തൈക്കാട് മാതൃ-ശിശു ആശുപത്രിക്കെതിരെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. മലയിന്‍കീഴ് സ്വദേശികളായ അഖില്‍ – മനീഷ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞ് അപകടാവസ്ഥയിലായിട്ടും വേണ്ട ചികിത്സ നല്‍കിയില്ലെന്ന് പിതാവ് അഖില്‍ തമ്ബാനൂര്‍ പോലീസില്‍ പരാതി നല്‍കി.

ഫ്ലൂവിഡ് ഇഷ്യൂവും, ബ്ലീഡിങ്ങിനെയും തുടര്‍ന്ന് ഇക്കഴിഞ്ഞ 15നാണ് മനീഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഫ്ലൂവിഡ് ഇഷ്യൂ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടില്ലെന്നുമാണ് ആരോപണം. ഇതോടെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മനീഷയുടെ ആരോഗ്യനില മോശമാവുകയും ചെയ്തു. ആശുപത്രി അധികൃതര്‍ വേദനയ്ക്കുള്ള മരുന്ന് നല്‍കുകയും ഇന്ന് രാവിലെയോടെ പ്രസവം നടക്കുകയുമായിരുന്നു. പ്രസവത്തിന് ശേഷമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പ്രസവ ശേഷം കുഞ്ഞിന് ജീവനുണ്ടായിരുന്നുവെന്നും പീഡിയാട്രീഷ്യന്‍ പരിശോധിച്ചെന്നും അധികൃതര്‍ പറയുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് കുഞ്ഞ് മരണപ്പെട്ടതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. നിലവില്‍ കുഞ്ഞിന്റെ മൃതദേഹം തൈക്കാട് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.