വെറുതെ ഒരു രാജ്യസഭാ എംപി വന്നിട്ട് പൊലീസ് അസോസിയേഷന് ഇവിടെ എന്താകാര്യം എന്നു ചോദിക്കുകയോ പൊലീസുകാര്‍ ഇനി ആരെയും സല്യൂട്ട് ചെയ്യണ്ട എന്നോ ഒക്കെ പറഞ്ഞാല്‍ അതിന് അത്ര എഫകട് ഉണ്ടാവില്ല. അവിടെയാണ് സുരേഷ് ഗോപി എംപിയുടെ ബുദ്ധി പ്രവര്‍ത്തിക്കുന്നത്. ആദ്യം പൊലീസ് എംപിയെ സല്യൂട്ട് ചെയ്തില്ല എന്നതിന്റെ പേരില്‍ ഒരു വിവാദത്തിന് തിരികൊളുത്തി. അതേറ്റുപിടിച്ച പൊലീസ് അസോസിയേഷനാണ് ഇനി പണി വാങ്ങാന്‍ പോകുന്നത്. സുരേഷ്‌ഗോപിയുമായി ബന്ധപ്പെട്ട സല്യൂട്ട് വിവാദം പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് വിനയാവുന്നു. ചാനല്‍ ചര്‍ച്ചകളില്‍ എത്തി രാജ്യസഭാ അംഗത്തെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥരെ പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മറ്റിക്ക് മുമ്ബില്‍ പ്രതിയായി കൊണ്ടുവരാന്‍ നീക്കം. വിവിധ ചാനലുകളില്‍ പൊലീസ് അസോസിയേഷന്റെ പേരില്‍ എത്തിയ ഭാരവാഹികളുടെ വിവരങ്ങളും വീഡിയോയും സുരേഷ് ഗോപി ശേഖരിക്കുന്നുണ്ട്. .

പൊലീസ് മാനുവലിലെ ചര്‍ച്ച രാജ്യസഭയുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണെന്ന വിലയിരുത്തല്‍ സജീവമാണ്. നിയമസഭയുടെ പെറ്റീഷന്‍ കമ്മറ്റിക്ക് മുമ്ബിലാണെങ്കില്‍ സല്യൂട്ട് ചെയ്യാന്‍ മടിച്ച പൊലീസുകാരനെതിരേയേ പരാതി കൊടുക്കാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് വിഷയം പാര്‍ലമെന്റിന് മുമ്ബിലെത്തിച്ച്‌ പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നീങ്ങാനുള്ള തീരുമാനം. ഡിജിപിയുടെ അനുമതിയോടെയാണോ ഇവര്‍ ചര്‍ച്ചയ്ക്കെത്തിയതെന്നും പരിശോധിക്കും. പാര്‍ലമെന്റിന്റെ സമിതിക്കുള്ള വിപുലമായ അധികാരങ്ങള്‍ മനസ്സിലാക്കിയാണ് ഈ നീക്കം. പൊലീസുകാരനോട് നിര്‍ബന്ധപൂര്‍വ്വം സല്യൂട്ട് ചോദിച്ചിട്ടില്ലെന്നും 15 മിനിറ്റ് നേരെ ജീപ്പില്‍ ഇരുന്ന ഉദ്യോഗസ്ഥനോട് അതിന്റെ പ്രശ്നങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി പറയുന്നു. സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച്‌ കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എ രംഗത്ത് വന്നിരുന്നു.

പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യണമെന്ന് കെ.ബി ഗണേശ്കുമാര്‍ പറഞ്ഞു. സല്യൂട്ട് ചെയ്യുന്നതാണ് മര്യാദ, പ്രോട്ടോക്കോള്‍ വിഷയം വാദപ്രതിവാദത്തിനായി ഉന്നയിക്കുന്നതെന്നും ഗണേശ്കുമാര്‍ പറഞ്ഞു. ‘സുരേഷ് ഗോപിയുടെ രാഷ്ട്രീയം വിട്ടേക്കൂ; നടനെയും വിട്ടേക്കൂ… അയാള്‍ എംപിയാണ് സല്യൂട്ട് ചെയ്യണം എന്നായിരുന്നു ഗണേശ് കുമാറിന്റെ നിലപാട്. തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപി തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്‌ഐയോട് സല്യൂട്ട് ആവശ്യപ്പെട്ടതാണ് ചര്‍ച്ചയാത്. ‘ഞാനൊരു എംപിയാണ്, ഒരു സല്യൂട്ട് ഒക്കെ ആവാം.’ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആന്റണിയോടു സുരേഷ് ഗോപി പറഞ്ഞു. ഉടന്‍ എസ്‌ഐ സല്യൂട്ട് ചെയ്തു. സല്യൂട്ടിനെ അഭിവാദ്യം ചെയ്ത സുരേഷ് ഗോപി ശീലങ്ങളൊന്നും മറക്കരുത് ‘എന്നുപദേശിക്കുകയും ‘ഞാന്‍ മേയറൊന്നുമല്ല’ എന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. സല്യൂട്ട് ചെയ്യാന്‍ പൊലീസ് മടിക്കുന്നുവെന്ന് മുന്‍പ് തൃശൂര്‍ മേയര്‍ ഡിജിപിക്കു കത്തയച്ചത് വിവാദമായിരുന്നു. എന്നാല്‍ എംപിക്ക് സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് പൊലീസില്‍ മാനുവല്‍ ഉണ്ടെന്നാണ് പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ പറയുന്നത്.

ചാനല്‍ ചര്‍ച്ചകളില്‍ എംപിക്കെതിരെ നിലപാടുകളുമായി നേതാക്കളുമെത്തി. ഇതെല്ലാം പാര്‍ലമെന്ററീ സമിതിക്ക് മുമ്ബില്‍ കൊണ്ടു വരാനാണ് സുരേഷ് ഗോപിയുടെ തീരുമാനം. അതിനിടെ സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി രംഗത്തു വന്നിട്ടുണ്ട്. സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ രാഷ്ട്രീയ വേര്‍തിരിവ് വരുന്നത് അഗീകരിക്കില്ല. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.സല്യൂട്ട് വിവാദമാക്കിയതാരാണ്? ആ പൊലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ ? പൊലീസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അസോസിയേഷനോ, ആരുടെ അസോസിയേഷന്‍ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. ‘ആ അസോസിയേഷന്‍ ജനാധിപത്യ സംവിധാനത്തിലുള്ളതല്ല. അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ പറ്റില്ല. അത് അവരുടെ ക്ഷേമത്തിന് മാത്രം. അതുവെച്ച്‌ രാഷ്ട്രീയമൊന്നും കളിക്കരുത്.’എന്നും അദ്ദേഹം പറഞ്ഞു.

സല്യൂട്ട് നല്‍കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ പറയാന്‍ പറ്റില്ല. പൊലീസ് കേരളത്തിലാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡിജിപി അല്ലേ നിര്‍ദ്ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നല്‍കണ്ട എന്നവര്‍ വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ലമെന്റിലെത്തി ചെയര്‍മാന് പരാതി നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയര്‍ സല്യൂട്ട് ആവശ്യപ്പെട്ടതില്‍ നിന്നും ഏറെ വ്യത്യാസമുണ്ട് സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദത്തിന്. പൊലീസ് അസോസിയേഷനിലെ ഇടത് ആധിപത്യം ഇല്ലാതാകുക എന്നതാവും ഈ വിവാദത്തിനു പിന്നിലെ അജണ്ട.