ബോളിവുഡ് നടി ജാക്വലിൻ ഫെർണാഡസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 25 നടിയോട് ഹാജരാകാൻ ഇ.ഡി നിർദേശിച്ചു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ.

കേസുമായി ബന്ധപ്പെട്ട് ഇതിന് മുൻപും നദിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖരുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. ഈ കേസിലെ സാക്ഷിയെന്ന നിലയിലാണ് നടിയെ ചോദ്യം ചെയ്തതെന്നാണ് വിവരം.

അതേസമയം, നടി ലീന മരിയ പോളിനെ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് വിട്ടത്. പതിനഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി. ലീന മരിയ പോൾ അടക്കം മൂന്നുപേരെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രണ്ടുപേരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിലും വിട്ടിട്ടുണ്ട്.

ഇന്നലെയാണ് ലീന മരിയ പോളിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ടതാണ് കേസ്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള സുകേഷ് ഉപയോഗിച്ച ഫോൺ വിദഗ്ധ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.

ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദർ സിങ്ങിന്റെ ഭാര്യയിൽ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ജയിലിൽ കഴിയുന്ന ശിവേന്ദർ സിങ്ങിനെയും സഹോദരൻ മൽവീന്ദർ മോഹൻ സിങ്ങിനെയും പുറത്തിറക്കാൻ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. സുകേഷ് ചന്ദ്രശേഖറുടെ പങ്കാളിയായിരുന്നു ലീന മരിയ പോൾ. കാനറ ബാങ്കിന്റെ അമ്പത്തൂർ ശാഖയിൽ നിന്നും 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62 ലക്ഷവും തട്ടിയെടുത്ത കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു.