ബീഹാറില്‍ രണ്ട് വിദ്യാര്‍ത്ഥികലുടെ ബാങ്ക് അക്കൗണ്ടുകളിലായി 900 കോടി രൂപ ക്രെഡിറ്റ് ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനായി ബീഹാറിലെ കതിഹര്‍ ഗ്രാമത്തിലെ എടിഎമുക്കളില്‍ ഗ്രാമീണരുടെ തിക്കും തിരക്കും.

ആറാം ക്ലാസുകാരനായ ആതിശിന്റെ അക്കൗണ്ടില്‍ 6.2 കോടി രൂപയാണ് എത്തിയത്. സഹപാഠിയായ ഗുരു ചരണ്‍ വിശ്വാസിന്റെ അക്കൗണ്ടിലാകട്ടെ 900 കോടിയിലധികം രൂപയും. സംഭവത്തെ കുറിച്ച്‌ ബാങ്ക് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികള്‍ക്കും ഉത്തര്‍ ബിഹാര്‍ ഗ്രാമീണ്‍ ബാങ്കിലായിരുന്നു അക്കൗണ്ട്. ഗ്രാമീണ്‍ ബാങ്കില്‍ ബാങ്ക് അക്കൗണ്ടുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോമിനും അനുബന്ധ ചെലവുകള്‍ക്കുമായി ചില സര്‍ക്കാര്‍ ഗ്രാന്റുകള്‍ പ്രതീക്ഷിച്ചിരുന്നു.

പണം എത്തിയിട്ടുണ്ടോ എന്നറിയാന്‍ ഗ്രാമത്തിലെ പൊതു ഇന്റര്‍നെറ്റ് കേന്ദ്രത്തിലെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. ഈ സംഭവമറിഞ്ഞാണ് മറ്റു വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പണം എടുക്കാനായി എടിഎമ്മുകളിലേക്ക് പ്രവഹിച്ചത്. എന്നാല്‍ രേഖകളില്‍ മാത്രമാണ് ഭീമമായ തുക എത്തിയത് കാണിച്ചിട്ടുള്ളത്. അക്കൗണ്ടുകളില്‍ ഈ പണം ഇല്ലെന്നും കതിഹര്‍ ജില്ല മജിസ്‌ട്രേറ്റ് ഉദയന്‍ മിശ്ര വ്യക്തമാക്കി. പണം അയയ്ക്കുന്നതിനുള്ള കമ്ബ്യൂട്ടറൈസ്ഡ് സംവിധാനത്തിലെ തകരാറ് ആണ് സംഭവത്തിനു പിന്നില്‍.