എറണാകുളം: മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ലിജു ഉമ്മനെ പോലീസ് പിടികൂടിയത് മാസങ്ങളായുള്ള നിരീക്ഷണത്തിനൊടുവില്‍. കഴിഞ്ഞ ഡിസംബര്‍ 29-നു തഴക്കരയില്‍ 29 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയായ ലിജു കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വെച്ചാണ് പോലീസിന്റെ വലയിലായത്. മാവേലിക്കരയില്‍ എസ്‌ഐയെ ബൈക്കിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസടക്കം വിവിധ സ്റ്റേഷനുകളിലായി 40ല്‍ ഏറെ കേസുകളില്‍ ലിജു പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

പങ്കാളി നിമ്മിയ്‌ക്കൊപ്പം ഐവിഎഫ് ചികില്‍സയ്ക്കായി ഇയാള്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ മാവേലിക്കര പോലീസ് ആശുപത്രി കേന്ദ്രീകരിച്ച്‌ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. നാളുകളായി പോലീസിനെ കബളിപ്പിച്ചു നടന്ന ലിജു ഉമ്മനെതിരേ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാവേലിക്കര പോലീസ് വിവരം കൊച്ചി പോലീസിന് കൈമാറുകയായിരുന്നു.ലിജു ഉമ്മന്റെ പങ്കാളിയായ കായംകുളം ചേരാവള്ളി തയ്യില്‍ തെക്കതില്‍ നിമ്മി (32) യെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിമ്മിയുടെ തഴക്കരയിലെ വാടക വീട്ടില്‍നിന്നും കഴിഞ്ഞ ഡിസംബറില്‍ 29 കിലോ കഞ്ചാവും വാറ്റുപകരണങ്ങളും നാലര ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ വാഷും കെട്ടുകണക്കിന് ഹാന്‍സും പിടികൂടിയിരുന്നു.