പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ പുതിയ കണ്ടെത്തൽ. സിം കാർഡ് എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഇന്നലെ നടത്തിയ ടെലകോം പരിശേധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എട്ട് സിമ്മുകളാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഫോൺ കോളുകൾ വന്നതായും കണ്ടെത്തിയിട്ടുണ്ട്. കോളുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

കഴിഞ്ഞ ദിവസമാണ് ആയുർവേദ ഫാർമസിയുടെ മറവിൽ പാലക്കാടും സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തി. കുഴൽമന്ദം സ്വദേശി ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള കീ‍ർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ് എക്സ്‌ചേഞ്ച് പ്രവർത്തിച്ചതായി കണ്ടെത്തിയത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര എക്സ്‌ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മോട്ടുപ്പാളയം എക്സ്‌ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്. മേട്ടുപ്പാളയം സ്ട്രീറ്റിലെ ആയു‍ർവേദ ഫാ‍ർമസിയിലാണ് സമാന്തര എക്സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്.

അതേസമയം കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് തീവ്രവാദം ഉള്‍പ്പടെയുള്ള രാജ്യാന്തര സംഘങ്ങള്‍ക്ക് വേണ്ടിയെന്ന് നിഗമനം. പിടിയിലായ മുഖ്യസൂത്രധാരന്‍ ഇബ്രാഹിം പാകിസ്ഥാന് പുറമെ ചൈനയിലും ബംഗ്ലദേശിലും പോര്‍ട്ടുകള്‍ നല്‍കിയിരുന്നതായി തെളിഞ്ഞു.

ബംഗളൂരുവിൽ ഇയാൾ നടത്തിയിരുന്ന സമാന്തര എക്സ്ചേഞ്ചിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.ഐ.എസ്.ഐ.യാണ് ഇതിന് പിന്നിലെന്നാണ് സെൻട്രൽ ഐ.ബി.യുടെ റിപ്പോർട്ട്. രാജ്യത്ത് സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് എട്ടെണ്ണമല്ലെന്നും നോയിഡയിലും കശ്മീരിലും മാത്രം പത്തിലേറെ ഉണ്ടെന്നും സെൻട്രൽ ഐ.ബി. റിപ്പോർട്ട് ചെയ്തിരുന്നു.