സുരഭി ലക്ഷ്മി മലയാള സിനിമയുടെ അഭിമാനമായി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശീയ അവാര്‍ഡ് വേളയില്‍ മുഴങ്ങി കേട്ട പേര്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയപ്പോഴും, എനിക്കിനിയും മികച്ച കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ഉള്ള് തുറന്ന്, നിറഞ്ഞ ചിരിയോടെ പറഞ്ഞ നടി. എന്നാല്‍ മലയാള സിനിമയിലെ മുന്‍നിര ചിത്രങ്ങളുടെ ഭാഗമാകാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു സുരഭി ലക്ഷ്മിക്ക്. എന്നാല്‍ സിനിമയോടും അഭിനയത്തോടുമുള്ള അടങ്ങാത്ത അഭിനിവേശം സുരഭി ലക്ഷ്മിയെ മറ്റൊരു അവാര്‍ഡിന് തിരഞ്ഞെടുത്തിരിക്കുന്നു. 2020 ലെ കേരള ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭി ലക്ഷ്മിയെ മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

എറണാകുളം തൃക്കാക്കരയിലെ ശ്മശാനത്തിലെ ശവശരീരങ്ങള്‍ ദഹിപ്പിക്കുന്ന ജോലിക്കാരിയായുള്ള സലീന എന്ന സ്ത്രീയുടെ കഥാപാത്രത്തെയാണ് സുരഭി ലക്ഷ്മി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സലീന എന്ന കഥാപാത്രത്തെയും കഥാപരിസരങ്ങളും മാത്രം എടുത്തിട്ട് സിനിമക്ക്യാവിശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്ത്രീകള്‍ ജോലി ചെയ്യുമ്ബോള്‍ തന്നെ നെറ്റി ചുളിക്കുന്ന അല്ലേല്‍ തുറിച്ചു നോക്കുന്ന ഒരു വിഭാഗം ഇപ്പോളും നമുക്കിടയില്‍ ഉണ്ട്. കൂടാതെ മൃതദേഹം ദഹിപ്പിക്കുന്ന, പുരുഷന്മാര്‍ വരെ ചെയ്യാന്‍ മടിക്കുന്ന ഒരു ജോലി, സ്ത്രീ ചെയ്യുന്നത് തന്നെ വലിയ കയ്യടി അര്‍ഹിക്കുന്നതാണ്. അവര്‍ നേരിടുന്ന പ്രതിസന്ധികളും പ്രാരാബ്ധങ്ങളുമാണ് ചിത്രം പറയുന്നത്. അത്തരമൊരു കഥാപരിസരം തന്നെയാണ് സുരഭിയെ ഈ കഥാപാത്രത്തിലേക്ക് ആകര്‍ഷിച്ചത്.

ചിത്രത്തില്‍ എയ്ഞ്ചല്‍ എന്നാണ് സുരഭിയുടെ കഥാപാത്രത്തിന്റെ പേര്. ഒപ്പം രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് എയ്ഞ്ചല്‍. തികച്ചും അപരിചിതമായ കഥാപാത്രമായതുകൊണ്ട് തന്നെ കഥാപാത്രത്തിന് വേണ്ടി ഒരുപാട് തയാറെടുപ്പുകളും അന്വേഷണങ്ങളും നടത്തേണ്ടി വന്നു. അതിനു വേണ്ടി സുരഭി ആഴ്‌ചകളോളം സലീന ചേച്ചിയോടൊപ്പം താമസിക്കുകയും ഒപ്പം മൃതദേഹം ദഹിപ്പിക്കുമ്ബോള്‍ ചെയ്യേണ്ട കാര്യങ്ങളും ഒക്കെ കണ്ടുപഠിച്ചിരുന്നു. സെലീന ചേച്ചിയുടെ സംസാരരീതിയും നടത്തവും ഉപയോഗിച്ചുകൊണ്ടിരുന്ന ചെരുപ്പും വരെ കഥാപാത്രത്തെ തിരശീലയിലെത്തിക്കാന്‍ ഉപയോഗിച്ചിട്ടുമുണ്ട്. താന്‍ തളര്‍ന്നു പോകുമ്ബോളോക്കെ സെലീന ചേച്ചിയെ ഓര്‍ക്കാറുണ്ടെന്നും ചേച്ചിയുടെ ജീവിതം ഇപ്പോളും പ്രചോദനം ആണെന്നും കൂട്ടിച്ചേര്‍ത്തു സുരഭി ലക്ഷ്മി.

തൊടുപുഴയിലെ ഒരു കുന്നിന്റെ മുകളിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും. മരങ്ങള്‍ വളരെ കുറവുള്ള തികച്ചും റിമോട്ട് ആയ ഒരു പ്രദേശം. കനത്ത വെയിലിനോടൊപ്പം, ദഹിപ്പിക്കുന്ന സീനുകളും കൂടിയായതു കൊണ്ട് തന്നെ തീയില്‍ നിന്നുള്ള അസഹനീയമായ ചൂടും കൂടിയായപ്പോള്‍ പലപ്പോഴും രോമങ്ങള്‍ കരിയുകയും ചെറിയ ചെറിയ പൊള്ളലുകള്‍ എല്‍ക്കുകയും ചെയ്തിരുന്നു. ഈ കഷ്ടപ്പാടുകള്‍ക്ക് ഒക്കെയുള്ള പ്രതിഫലമെന്നോണം ഈ കഥാപാത്രത്തിന് തന്നെ അവാര്‍ഡ് തേടിയെത്തിയത് ദൈവനിയോഗമെന്ന് കരുതാനാണ് സുരഭിക്കിഷ്ടം.

മലയാളത്തിലെ പ്രമുഖരായ പല മുന്‍നിര താരങ്ങളെയും സിനിമയിലെ കഥാപാത്രമാകാന്‍ സമീപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കണ്‍ട്രോളര്‍ ആയിരുന്ന ഷാജി പട്ടിക്കരയാണ് സുരഭി ലക്ഷ്മിയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. ഇതുപോലൊരു സ്വപ്നതുല്യമായ കഥാപാത്രം തന്നിലേക്ക് എത്തിച്ചതിന് ഷാജിയേട്ടനോടുള്ള നന്ദിയും കടപ്പാടും മറച്ചുവെച്ചില്ല സുരഭി ലക്ഷ്മി.

ജ്വാലാമുഖി ഒരു ടീം വര്‍ക്കാണെന്ന് പറയാനാണ് സുരഭിക്കിഷ്ട്ടം. ഹരികുമാര്‍, ക്യാമറമാന്‍ നൗഷാദ് ഷെരീഫ്, മേക്കപ്പ് മാന്‍ സജി കൊരട്ടി ഒപ്പം കൂടെ അഭിനയിച്ച കുട്ടികള്‍, കെ പി എ സി ലളിത, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ് എന്നിവരുടെയും കൂടി വിജയമാണിത്. ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷം പെര്‍ഫോമന്‍സില്‍ സംതൃപ്തി ലഭിച്ച കഥാപാത്രമാണ് എയ്ഞ്ചല്‍. കഥാപാത്രത്തിന് വേണ്ടിയുള്ള പഠനവും തയാറെടുപ്പുകളും ഒക്കെയായി വളരേനാളുകള്‍ കൂടെ ഉണ്ടായിരുന്ന കഥാപാത്രമായതിനാല്‍, ഒരു ലൈഫില്‍ കൂടി കടന്നുവന്ന അനുഭവം ലഭിച്ചിരുന്നു എന്നും സുരഭി വെളിപ്പെടുത്തി.

ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ ആണ് നടി സുരഭി ലക്ഷ്മിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. സൗബിന്‍, ദിലീഷ് പോത്തന്‍ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന കള്ളന്‍ ഡിസൂസ, ദുല്‍ഖര്‍ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയില്‍ എന്നീ ചിത്രങ്ങളും ഷൂട്ടിംഗ് പൂര്‍ത്തിയായി ഉടന്‍ റിലീസിനെത്തുന്ന ചിത്രങ്ങള്‍ ആണ്.