ചങ്ങനാശേരി: സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍ വീഴ്‌ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരവാദപ്രവര്‍ത്തനം പലയിടത്തും നടക്കുന്നുവെന്നത്‌ ആശങ്കാജനകമാണെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
സഹിക്കാനും പൊറുക്കാനും വയ്യാത്ത, രാജ്യദ്രോഹപരമായ ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടുപിടിച്ച്‌ അവരെ അമര്‍ച്ച ചെയ്യേണ്ട ബാധ്യതയും കടമയും കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ക്കുണ്ട്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നതു ശരിയല്ല. ഇത്തരം നടപടികള്‍ക്കു വശംവദരാകാതിരിക്കാന്‍ ജനങ്ങളും ബന്ധപ്പെട്ട സമുദായ സംഘടനകളും ആവശ്യമായ മുന്‍കരുതലുകളും പ്രചാരണങ്ങളും നടത്തണം. മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്കു നയിക്കുന്ന ഇത്തരം പ്രവണതകളെ തൂത്തെറിയാന്‍ ജാതിമതഭേദമെന്യേ കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ ലൗ ജിഹാദ്‌, നാര്‍ക്കോട്ടിക്‌ ജിഹാദ്‌ വിവാദ പരാമര്‍ശത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.