കൊച്ചി: ‘ഒടിയന്‍’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കാനൊരുങ്ങി മോഹന്‍ലാലും സംവിധായകന്‍ വി എ ശ്രീകുമാറും . 2020 സെപ്റ്റംബറില്‍ ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്ന ‘മിഷന്‍ കൊങ്കണി’ലാണ് മോഹന്‍ലാലും അഭിനയിക്കുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് മുഴുനീള കഥാപാത്രത്തെയാണോ എന്നത് വ്യക്തമല്ല. ബോളിവുഡ് താരം രണ്‍ദീപ് ഹൂദയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് വിവരം.

മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രമാണിത്. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍റേതാണ് രചന.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാവും ചിത്രത്തില്‍ അണിനിരക്കുക. ജിതേന്ദ്ര താക്കറെ, കമാല്‍ ജെയിന്‍, ശാലിനി താക്കറെ എന്നിവരാണ് നിര്‍മാണം.

പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ദീര്‍ഘകാലം റെയില്‍വെയില്‍ ഉദ്യോഗസ്ഥനായിരുന്ന ടി ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

2020 സെപ്റ്റംബറില്‍ ശ്രീകുമാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പ്:

‘മനുഷ്യാത്ഭുതമാണ് ഖലാസി. മലബാറിന്‍റെ തീരങ്ങളില്‍ നിന്നും ലോകമെമ്ബാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്‍ഡ്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്‍റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം’,

ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാവും ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. രത്‌നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായാണ് നേരത്തെ ലൊകേഷനുകള്‍ തീരുമാനിച്ചിരുന്നത്.