മുൻ വർഷങ്ങളിൽ ഉണ്ടായത് പോലെ ഡൽഹിയിൽ വായുഗുണനിലവാരം വരും ദിവസങ്ങളിൽ വീണ്ടും മോശമാവുമെന്ന് മുന്നറിയിപ്പ്. സാഹചര്യങ്ങൾ ഭീതി ഉണ്ടാക്കുന്നതാണെന്നും അയൽ സംസ്ഥാനങ്ങൾ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ നിയന്ത്രണം പാലിയ്ക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശിച്ചു. മറ്റ് സംസ്ഥാനങ്ങളെ ഇക്കാര്യത്തിൽ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് ഡൽഹി സർക്കാർ നിർദേശിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ രൂക്ഷമായ പരിസരമലിനികരണം ഡൽഹിയിൽ വലിയ സാമുഹ്യ-ആരോഗ്യ പ്രശ്നങ്ങൾ സ്യഷ്ടിച്ചിരുന്നു. സുപ്രിം കോടതി വിഷയത്തിൽ ഇടപെടുകയും കേന്ദ്രസംസ്ഥാന സർക്കാരുകളെ താക്കിത് ചെയ്യുന്ന വരെയും കാര്യങ്ങൾ എത്തി. അതേ അവസ്ഥയാകും ഇത്തവണയും ഉണ്ടാകുക എന്നതാണ് മുന്നറിയിപ്പ്. ഇക്കാര്യം ഡൽഹി സർക്കാർ ഇന്ന് സ്ഥിരീകരിച്ചു. പഞ്ചാബ്, ഹരിയാന, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പുകയാണ് പരിസരമലിനികരണത്തിന് പ്രധാന കാരണം. വരാനിരിക്കുന്ന ദിവസ്സങ്ങളിലെ വായു മലിനികരണം തടയാൻ കേന്ദ്രസർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാർ വ്യക്തമാക്കി. കാർഷികാവശിഷ്ടങ്ങൾ ജൈവവളമാക്കി മാറ്റാൻ ബയോ ഡീകംപോസർ സൗജന്യമായി ലഭ്യമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.
ഒക്ടോബർ പകുതിയോടെ ഡൽഹിയുടെ അന്തരീക്ഷം കൂടുതൽ മലിനപ്പെടും എന്നാണ് മുന്നറിയിപ്പ്. നവംബർ അവസാനം വരെ അതേ അവസ്ഥ തുടരും. ഡൽഹിയുടെ അന്തരീക്ഷത്തെ സാരമായ് ബാധിയ്ക്കുന്ന പരിസര മലിനികരണം കഴിഞ്ഞവർഷങ്ങളിൽ നിരവധി പേർക്ക് ശ്വാസകോശ രോഗങ്ങൾക്ക് അടക്കം കാരണമായിരുന്നു. പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ പ്രത്യേക വാർഡ് അടക്കം സജ്ജികരിയ്ക്കും.