കൊച്ചി: കിറ്റക്‌സ് കമ്ബനിയില്‍ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെന്ന് എം.എല്‍.എമാര്‍. കമ്ബനിയുടെ സി.എസ്.ആര്‍ ഫണ്ട് ട്വന്റി ട്വന്റിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്നും ഇതില്‍ അന്വേഷണം വേണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. കളക്ടര്‍ വിളിച്ച യോഗത്തിലാണ് എം.എല്‍.എമാര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്, പെരുമ്ബാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി, കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ആരോപണങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കിയെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു.

ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്ബലം പഞ്ചായത്തില്‍ പദ്ധതി വിഹിതം വിനിയോഗിച്ചതില്‍ ക്രമക്കേടുണ്ടെന്നും ആരോപണമുയര്‍ന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍, തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എം.എല്‍.എമാര്‍ നല്‍കിയ പരാതിയിലാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കിറ്റക്‌സില്‍ പരിശോധന നടത്തിയത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. എം.എല്‍.എമാര്‍ വീണ്ടും പരതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു കളക്ടര്‍ യോഗം വിളിച്ചത്.