ഹണി ട്രാപ് വിവാദത്തില്‍ പരാതി നല്‍കിയ എസ്‌ഐയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തുന്നത്. ഹണി ട്രാപ് നടത്താന്‍ എസ്‌ഐ ആവശ്യപ്പെട്ടുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ യുവതിക്ക് പണം നല്‍കിയെന്ന പറയുന്ന തിയതികളില്ല. ഈ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. വിവരശേഖരണം പൂര്‍ത്തിയായാല്‍ ഉടന്‍ യുവതിയെ ചോദ്യം ചെയ്യും.

കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഹണി ട്രാപില്‍ പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതതല അന്വേഷണത്തിനും സാധ്യതയുണ്ട്. ഹണി ട്രാപ് നടത്താന്‍ പരാതിക്കാരനായ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.