യു.എസ്. ഓപ്പൺ ടെന്നീസ് കിരീടം റഷ്യയുടെ ഡാനിൽ മെദ്‌വദേവിന്. ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷ താരമെന്ന സ്വപ്നത്തിലേക്ക് ലോക ഒന്നാം നമ്പർ തരാം നൊവാക് ജോക്കോവിച്ചിന് ഇനിയും കാത്തിരിക്കണം. ഡാനിൽ മെദ്‌വദേവിന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടമാണിത്. 21 വർഷത്തിന് ശേഷസമാണ് ഒരു റഷ്യൻ താരത്തിന് യു.എസ്. ഓപ്പൺ കിരീടം ലഭിക്കുന്നത്.

മത്സരത്തിൽ ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നൽകാതെ മെദ്‌വദേവ് പൂർണ ആധിപത്യം സ്ഥാപിച്ചിരുന്നു. 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു മെദ് വദേവ് ചരിത്രം കുറിച്ചത്.

യു.എസ്. ഓപ്പൺ ടെന്നീസ് കലാശപ്പോരാട്ടത്തിന് ജോക്കോവിച്ച് ഇറങ്ങുമ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് കരിയറിലെ ഉന്നതമായ രണ്ട് നേട്ടങ്ങളായിരുന്നു. കിരീടം നേടിയിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷതാരമാകാനും കലണ്ടർ സ്ലാം നേടാനും സെർബ് താരത്തിനാകുമായിരുന്നു.

സീസണിലെ എല്ലാ ഗ്രാൻഡ്സ്ലാം ചാംപ്യൻഷിപ്പും ലഭിച്ചാലാണ് കലണ്ടർസ്ലാം ലഭിക്കുക. ഈ സീസണിലെ ഓസ്‌ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ, ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനാണ് ജോക്കോവിച്ച്.