‘ദി ലോഡ് ഓഫ് റിങ്‌സ്’ സീരീസിലുള്ള സിനിമകൾ കണ്ടവരുടെ കണ്ണുടക്കിയ ഒരു കാഴ്ചയാണ് സിനിമയിലെ ഹോബിറ്റുകളുടെ കുഞ്ഞൻ വീടുകൾ. അത്തരമൊരു വീട് നിർമിച്ച് അതിൽ താമസിയ്ക്കാൻ ആരും കൊതിച്ചു പോകും. അത്രയ്ക്കും മനോഹരമാണ് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ആ വീടുകൾ. എന്നാൽ അത്തരമൊരു വീട് നിർമിച്ച് അതിൽ താസിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് നാഗാലാൻഡിലെ അസാഖോ ചേസ് എന്ന യുവാവ്.

ഏഷ്യയിലെ തന്നെ ആദ്യത്തെ ഹരിത ഗ്രാമമായ ഖോണാമയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഇതൊനൊടകം തന്നെ ഈ കുഞ്ഞൻ വീട് സഞ്ചാരികൾക്കിടയിൽ വൻ ഹിറ്റായി മാറിക്കഴിഞ്ഞു. ഈ കുഞ്ഞൻ വീട് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കാനുള്ള ഒരുക്കത്തിലാണ് അസാഖോ ഇപ്പോൾ. വീടിനുള്ളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി സെപ്റ്റംബർ 12 മുതൽ അതിഥികളെ സ്വീകരിക്കാനാണ് അസാഖോയുടെ പദ്ധതി.

പതിനാലടി വീതിയും പത്തടി ഉയരവുമാണ് ഈ കുഞ്ഞൻ വീടിനുള്ളത്. ഏകദേശം രണ്ട് മാസം കൊണ്ടതാണ് അസാഖോ ഈ വീടിന്റെ നിർമാണം പൂർത്തീകരിച്ചത്. കാടിന് നടുവിലാണ് അസാഖോയുടേ ഈ വീട് സ്ഥിതി ചെയ്യുന്നത്. ഓവൽ ആകൃതിയിലാണ് വീടിന്റെ ജനലും വാതിലുകളും നിർമിച്ചിട്ടുള്ളത്. ലോഡ് ഓഫ് റിങ്‌സ് സിനിമകളുടെ ആരാധകനാണ് അസാഖോ. എന്നാൽ സിനിമയിലെ പോലെ ഹോബിറ്റ് ഹോൾവീട് നിർമിക്കാൻ തൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നാണ് അസാഖോ പറയുന്നത്. തനിക്ക് തനിക്ക് താമസിക്കാനായി കാടിന് നടുവിൽ നിർമിച്ച ഈ വീട് സമൂഹ മാധ്യമങ്ങളിലും സഞ്ചാര പ്രേമികൾക്കിടയിലും വൈറലാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും അസാഖോ വ്യക്തമാക്കി.

സുഹൃത്തുക്കളുടെ സഹായത്തോടെ ആൽഡർ മരം ഉപയോഗിച്ചാണ് അസാഖോ വീട് നിർമിച്ചത്. അസാഖോയുടെ കുഞ്ഞൻ വീട്ടിൽ ഒരു സമയം അഞ്ച് മുതൽ ഏഴ് പേർക്ക് വരെ താമസിക്കാനാകും. അതിഥികൾക്ക് പാചകം ചെയ്യാനുള്ള സൗകര്യവും കുഞ്ഞൻ വീട്ടിലെ അടുക്കളയിൽ സജ്‌ജമാക്കിയിട്ടുണ്ട്. കൂടാതെ, വെള്ളവും വൈദ്യുതിയും പാശ്ചാത്യ രീതിയിലുള്ള ടോയ്‌ലറ്റും ഇവിടെയുണ്ട്. വീടിനോട് അടുത്ത് തന്നെ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.

മാത്രമല്ല, വീടിനോട് ചേർന്ന് തന്നെ ജൈവ പച്ചക്കറികൾ വളർത്തുന്ന ഒരു തോട്ടവും അസാഖോ സജ്ജമാക്കിയിട്ടുണ്ട്. വീട്ടിലെത്തുന്ന അതിഥികൾക്ക് പച്ചക്കറികൾ പറിച്ചെടുക്കുകയും അവ പാകം ചെയ്ത് കഴിക്കുകയും ചെയ്യാം.