കൊവിഡ് അവലോകന യോഗത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ പ്രായോഗികമായില്ലെന്നും ലോക്ഡൗൺ തുടർന്നിട്ടും വ്യാപനം കുറഞ്ഞില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.

അടച്ചിടലിന് ബദൽ തേടുകയാണ് സർക്കാർ. ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ തുടരണോയെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. മറ്റു ശാസ്ത്രീയ മാർഗങ്ങൾ അന്വേഷിക്കണമെന്ന് ഉന്നതല യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശം.

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ ദീർലനാൾ അടച്ചിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ആലോചനയിലേക്ക് കടന്നിരിക്കുകയാണ് സർക്കാർ. ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ അശാസ്ത്രീയ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ജിഎസ്ടി തിരികെ നൽകുന്നതടക്കം കൊവിഡ് അതിജീവന പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.