തിരുവനന്തപുരം | സാധ്യമായ എല്ലാ മേഖലകളിലും അമേരിക്കയുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ ജൂഡിത്ത് റാവിനുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം വൈജ്ഞാനിക സമൂഹമായി മാറാനുള്ള ശ്രമത്തിലാണ്. അതിന് സഹായകമായ വിധത്തില്‍ ഗവേഷണ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

2021 ജനുവരിയില്‍ എമിനന്റ് സ്കോളര്‍ഷിപ്പ് ഓണ്‍ലൈന്‍ പദ്ധതി കേരളം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ സംവദിക്കുന്ന പരിപാടിയാണിത്. ഇതില്‍ അമേരിക്കയില്‍നിന്നുള്ള വിദഗ്ധരുടെ സേവനം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക വ്യാവസായിക രംഗങ്ങളിലെ ഗവേഷണം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇക്കാര്യത്തിലും അമേരിക്കയ്ക്ക് നല്ല പിന്തുണ നല്‍കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയിലാണ് കേരളത്തില്‍ നടക്കുന്നതെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കും. വൈജ്ഞാനിക സമൂഹമായി മാറുക എന്ന കേരളത്തിന്റെ ആശയത്തിന് കഴിയാവുന്ന പിന്തുണ നല്‍കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വിദഗ്ധര്‍ കേരളത്തിലെ വിദഗ്ധരുമായി ചേര്‍ന്ന് പാഠ്യപദ്ധതി തയ്യാറാക്കും. 2021 ആഗസ്തോടെ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും പരിശീലനം നല്‍കാനും സന്നദ്ധമാണെന്നും ജൂഡിത്ത് റാവിന്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, അമേരിക്കന്‍ കോണ്‍സല്‍ എക്കണോമിക് ഓഫീസര്‍ ഡസ്റ്റിന്‍ ബിക്കല്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.