സംസ്ഥാനത്ത് വാക്‌സിനേഷനിൽ റെക്കോർഡ്. ഇന്ന് 4,96,619 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോട ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്സിൻ നൽകിയ ദിവസമായി ഇന്ന്. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ലഭ്യമായാൽ ഇതുപോലെ ഉയർന്ന തോതിൽ വാക്സിനേഷൻ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. സുഗമമായ വാക്‌സിനേഷന് എത്രയും വേഗം കൂടുതൽ വാക്സിൻ ഒരുമിച്ച് കേന്ദ്രം ലഭ്യമാക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഇന്ന് 1,753 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 97,507 പേർക്ക് വാക്സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് മുമ്പിൽ. തൃശൂർ ജില്ലയിൽ 51,982 പേർക്ക് വാക്സിൻ നൽകി. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ 40,000ലധികം പേർക്ക് വാക്സിൻ നൽകി.

സംസ്ഥാനത്ത് 1,37,96,668 പേർക്ക് ഒന്നാം ഡോസും 59,65,991 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,97,62,659 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 39.3 ശതമാനം പേർക്ക് ഒന്നാം ഡോസും 17 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 20,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 116 പേർ മരണപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്.

മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂർ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂർ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസർഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,70,49,431 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,701 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 137 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,622 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 932 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3526, കോഴിക്കോട് 2441, എറണാകുളം 2257, തൃശൂർ 2268, പാലക്കാട് 1459, കൊല്ലം 1408, ആലപ്പുഴ 1200, കണ്ണൂർ 1041, തിരുവനന്തപുരം 985, കോട്ടയം 982, കാസർഗോഡ് 670, വയനാട് 549, പത്തനംതിട്ട 497, ഇടുക്കി 339 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

81 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 28, പാലക്കാട് 13, തൃശൂർ, വയനാട് 8 വീതം, കാസർഗോഡ് 6, കൊല്ലം, എറണാകുളം 4 വീതം, മലപ്പുറം 3, കോട്ടയം, കോഴിക്കോട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,651 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1169, കൊല്ലം 1382, പത്തനംതിട്ട 271, ആലപ്പുഴ 983, കോട്ടയം 740, ഇടുക്കി 222, എറണാകുളം 1599, തൃശൂർ 2659, പാലക്കാട് 908, മലപ്പുറം 1838, കോഴിക്കോട് 1029, വയനാട് 239, കണ്ണൂർ 959, കാസർഗോഡ് 653 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,824 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,92,104 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,56,951 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,29,118 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 27,833 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2804 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ടി.പി.ആർ. 5ന് താഴെയുള്ള 62, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.