അവതാരക രഞ്ജിനി ഹരിദാസിനെതിരെ പരാതിയുമായി തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പന്‍. തെരുവു നായ്ക്കളെ കൊന്ന സംഭവുമായി ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും രൂക്ഷ വിമര്‍ശനത്തിനു ഇരയാകുകയും ചെയ്തു എന്നാരോപിച്ചാണ് തൃക്കാക്കര പോലീസില്‍ രഞ്ജിനി ഹരിദാസ് , അക്ഷയ് രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ദളിത് പീഡന നിരോധന നിയമം ഉള്‍പ്പടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ പരാതി നല്‍കിയത്.

കഴിഞ്ഞ തിങ്കളാഴ്ച 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രഞ്ജിനിയുടെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സംഭവത്തില്‍ പിടിയിലായ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജികുമാറിനെ പൊലീസ് പ്രതി ചേര്‍ത്തപ്പോള്‍ നഗരസഭ അധ്യക്ഷ, സെക്രട്ടറി എന്നിവരുടെ അറിവോടെയാണ് നായ്ക്കളെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഈ സംഭവത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്‍റെ ഗൂഢാലോചനയാണന്നും നായ്ക്കളെ കൊല്ലാന്‍ നഗരസഭ തീരുമാനിച്ചിട്ടില്ല എന്നും നഗരസഭ അധ്യക്ഷ പ്രതികരിച്ചു .