ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്ന മിഡില്‍ ഈസ്റ്റില്‍ കോവിഡ് നാലാം തരംഗത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളുടെയും മരണങ്ങളുടെയും വര്‍ദ്ധനവ് ഡെല്‍റ്റ വകഭേദത്തിന്‍റെ വ്യാപനം കാരണമാണെന്ന് ലോകാരോഗ്യസംഘടന വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോള്‍ മേഖലയിലെ 22 രാജ്യങ്ങളില്‍ 15 എണ്ണത്തില്‍ ഇത്തരത്തില്‍ ഡെല്‍റ്റ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഡെല്‍റ്റ വകഭേദം ഈ രാജ്യങ്ങളില്‍ പലതിലും വൈറസിന്റെ പ്രധാന വ്യാപന കാരണമായി മാറുകയാണ്, ഇതുവരെ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത ആളുകള്‍ക്കിടയിലാണ് അണുബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആദ്യ വൈറസിനേക്കാളും ആശങ്കാജനകമായ രീതിയിലാണ് ഡെല്‍റ്റ വ്യാപിക്കുന്നത്. “കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഡെല്‍റ്റ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം ആശങ്കയുണ്ടാക്കുന്നതാണ്. പുതിയ കേസുകളുടെയും മരണങ്ങളുടെയും എണ്ണം അടുത്ത ആഴ്ചകളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പുതിയ കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളും ഭൂരിഭാഗവും വാക്സിനേഷന്‍ ചെയ്യാത്ത ആളുകളാണ്. അതുകൊണ്ടുതന്നെ മിഡില്‍ ഈസ്റ്റ് ഇപ്പോള്‍ നാലാം തരംഗത്തിലാണ് മേഖലയിലുടനീളമുള്ള കോവിഡ് -19, ‘കിഴക്കന്‍ മെഡിറ്ററേനിയന്‍ ഡബ്ല്യുഎച്ച്‌ഒ റീജിയണല്‍ ഡയറക്ടര്‍ ഡോ. അഹമ്മദ് അല്‍ മന്ദാരി പറഞ്ഞു.

കോവിഡ് രോഗനിരക്ക് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ 55 ശതമാനവും മരണങ്ങള്‍ 15 ശതമാനവും വര്‍ദ്ധിച്ചു. ഇക്കഴിഞ്ഞ ആഴ്ചയില്‍ 310,000 കേസുകളും 3,500 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

വടക്കേ ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് -19 മരണങ്ങള്‍ അനുഭവിച്ച ടുണീഷ്യ പോലുള്ള രാജ്യങ്ങള്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ പാടുപെടുകയാണ്. ഓക്സിജന്‍ ടാങ്കുകളുടെയും തീവ്രപരിചരണ കിടക്കകളുടെയും ഗുരുതരമായ ക്ഷാമം ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഡെല്‍റ്റ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം ഈ മേഖലയിലെ ‘പ്രബലമായ കോവിഡ് തരംഗമായി’ മാറുന്നതായി ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

വൈറോളജിക്കല്‍ ജേണലിലെ ഒരു സമീപകാല പേപ്പര്‍ അനുസരിച്ച്‌, ഡെല്‍റ്റ വകഭേദത്തിലുള്ള രോഗികളുടെ ആദ്യ ടെസ്റ്റുകളില്‍ കണ്ടെത്തിയ വൈറസിന്റെ അളവ് 2020 ലെ വൈറസിന്റെ ആദ്യ തരംഗത്തിലെ രോഗികളേക്കാള്‍ 1,000 മടങ്ങ് കൂടുതലാണ്, ഇത് പകര്‍ച്ചവ്യാധി വളരെയധികം വര്‍ദ്ധിപ്പിച്ചു.

വാക്സിനുകളുടെ ആഗോള ക്ഷാമത്തിന് ഇടയില്‍, അവികസിത, വികസ്വര രാജ്യങ്ങള്‍ക്ക് ഡോസുകള്‍ സംഭാവന ചെയ്യാന്‍ വികസിത രാജ്യങ്ങള്‍ മുന്നോട്ടു വരണമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.

എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 10 ശതമാനം സെപ്റ്റംബറോടെയും 2021 അവസാനത്തോടെ 40 ശതമാനവും 2022 പകുതിയോടെ 70 ശതമാനവും പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ലക്ഷ്യമിട്ടിട്ടുണ്ട്, എന്നാല്‍ വാക്സിനേഷന്‍ വേഗത കൈവരിക്കാതെ ഈ ലക്ഷ്യത്തിലേക്ക് എത്താനാകില്ല- വികസിത രാജ്യങ്ങളില്‍ പലതും ഇതിനകം ഈ ലക്ഷ്യങ്ങള്‍ മറികടന്നിട്ടുണ്ട്. അവയില്‍ പലതും വാക്സിനുകള്‍ സംഭാവന ചെയ്യാന്‍ തയ്യാറാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.