കേരളത്തിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേരളത്തിലെ ഉയര്‍ന്നതോതിലുള്ള കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആറംഗ വിദഗ്ധസംഘത്തെ നിയോഗിച്ചു. സംസ്ഥാനസര്‍ക്കാരിനെ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുകയാണ് സംഘം ചെയ്യുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ(എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ളതാണ് സംഘം. ഇന്ന് സംഘം കേരളത്തിലെത്തും. രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും.

അതേസമയം കൊവിഡ് രോഗബാധ പരിശോധിക്കുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തെ സമാന കേസില്‍ ലാബുടമകളുടെ ഹര്‍ജി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ വീണ്ടും സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

ഇതേത്തുടര്‍ന്നാണ് ലാബ് ഉടമകളുടെ പുതിയ നീക്കം. സ്വകാര്യ ലാബുകളുമായി കൂടിയാലോചിക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി നിരക്ക് കുറച്ചത് നിയമപരമല്ലെന്നും കുറഞ്ഞ നിരക്കില്‍ ടെസ്റ്റ് നടത്തുന്നത് ലാബുകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു