മെക്സികോ സിറ്റി: ഇസ്രായേലിന്‍റെ ചാര സോഫ്റ്റ്വെയറായ പെഗസസ് വാങ്ങാന്‍ മെക്സികോ മുടക്കിയത് 453 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. മുന്‍ സര്‍ക്കാറിന്‍റെ ഭരണകാലത്ത് നടന്ന ഇടപാട് മെക്സികോ ഭരണമുന്നണിയാണ് പുറത്ത് വിട്ടത്. പ്രതിപഷ നേതാക്കളേയും മാധ്യമപ്രവര്‍ത്തകരേയും നിരീക്ഷിക്കുന്നതിനായാണ് സോഫ്റ്റ്വെയര്‍ വാങ്ങിയത്.

ഇതിനായി 32 കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. 2006 മുതല്‍ 2012 വരെ ഫെലിപ്പെ കാഡ്രോണ്‍ പ്രസിഡന്‍റായപ്പോഴും 2012 മുതല്‍ 2018 എന്‍റിക്വേ പെന നിയേറ്റോ പ്രസിഡന്‍റായിരിക്കുേമ്ബാഴും ഇടപാട് നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന മെക്സികോയിലെ ഏജന്‍സി ചാരസോഫ്റ്റ്വെയര്‍ വാങ്ങാന്‍ സര്‍ക്കാര്‍ പണം മുടക്കിയെന്ന് കണ്ടെത്തിയിരുന്നു.

പെഗസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ചോര്‍ത്തല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെക്സികോ സോഫ്റ്റ്വെയറിനായി മുടക്കിയ വലിയ തുകയുടെ കണക്കുകള്‍ പുറത്ത് വന്നത്.