തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസില്‍ പ്രതിസ്ഥാനത്തുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് സഭയിലെത്തില്ല. പനി മൂലം മന്ത്രി സ്പീക്കര്‍ എംബി രാജേഷിന് അവധി അപേക്ഷ നല്‍കി. കേസില്‍ വിചാരണ നേരിടണമെന്ന സുപ്രിംകോടതി വിധിക്ക് പിന്നാലെ ശിവന്‍കുട്ടി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ശിവന്‍കുട്ടിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മറുപടി പറയും. രാജി വയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. വിചാരണ നേരിടണമെന്നാണ് കോടതി പറഞ്ഞതെന്നും കുറ്റക്കാരനെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ, സ്ഥാനം രാജിവയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ‘സംഭവിച്ചതില്‍ കുറ്റബോധമില്ല. കോടതി വിധി അംഗീകരിക്കുന്നു. കോടതി ഭരണഘടനാ കാര്യങ്ങളാണ് പരിശോധിച്ചത്. കോടതി വ്യക്തിപരമായ ഒരു നിരീക്ഷണവും നടത്തിയിട്ടില്ല. സംഭവിച്ചതില്‍ കുറ്റബോധവുമില്ല. ഇത് ഇന്ത്യാ രാജ്യത്തെ ആദ്യത്തെ വിധിയല്ല. ശിക്ഷ നേരിടേണ്ടി വരുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് സമരങ്ങള്‍ നടത്തുന്നത്. സമരം ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനുമെതിരെയാണ്. അപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായെന്ന് വരും. ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടല്‍ ഉണ്ടായെന്ന് വരും. വിധി പൂര്‍ണമായി അംഗീകരിക്കുന്നു. വിചാരണ നേരിടും ‘ – ശിവന്‍കുട്ടി വ്യക്തമാക്കി.

അതേസമയം, രാജിയാവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് പുറമേ, മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഇന്ന് കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് ധര്‍ണയും നടക്കുന്നുണ്ട്. ജൂലൈ മുപ്പതിന് മണ്ഡലം തലത്തില്‍ പ്രതിഷേധ പ്രകടനങ്ങളും നടക്കും.

സുപ്രിംകോടതി വിധി

കേസില്‍ ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികളും വിചാരണ നേരിടണമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവ്. നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ ആവശ്യം തള്ളി. സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദം കോടതി നിരാകരിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആര്‍ ഷാ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് സുപ്രധാന വിധി.

‘പദവികളും വിശേഷാധികാരവും ഉത്തരവാദിത്വ നിര്‍വഹണത്തിന് മാത്രമാണ്. ക്രിമിനല്‍ നിയമത്തില്‍ നിന്ന് ഇളവു നല്‍കാനുള്ള ഗേറ്റ് വേയല്ല. അങ്ങനെയെങ്കില്‍ അത് പൗരന്മാരോടുള്ള വഞ്ചനയാണ്. വകുപ്പ് 19(1)എ എല്ലാവര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 101 പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കകത്തും സ്വാതന്ത്ര്യം വകവച്ചു നല്‍കുന്നു. നരസിംഹറാവു വിധിയെ സര്‍ക്കാര്‍ തെറ്റായി വ്യാഖാനിക്കുകയായിരുന്നു. സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന് പറയാന്‍ ആകില്ല. ജനപ്രതിനിധികള്‍ ഭരണഘടനയുടെ രേഖകള്‍ മറികടന്നു. അവര്‍ക്ക് പരിരക്ഷ ലഭിക്കില്ല’ – കോടതി വ്യക്തമാക്കി.

ശിവന്‍കുട്ടിക്ക് പുറമെ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍, കെ. അജിത്ത് എന്നിവര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.