ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച്‌ ഹൈക്കോടതി. മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡണ്ടുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. എന്നാല്‍ പഞ്ചായത്തിന് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കില്‍ മെമ്ബര്‍ന്മാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം, യോഗം ചേരാന്‍ പോലീസ് സംരക്ഷണം, സ്റ്റാന്റിംഗ് കമ്മിറ്റികള്‍, പ്ലാനിംഗ് കമ്മിറ്റികള്‍, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ എന്നിവക്കും ഗ്രാമസഭ യോഗങ്ങള്‍ ചേരാനും തുടര്‍ പോലിസ് സംരക്ഷണം എന്നിവ ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ്മാര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവുകള്‍ നേടിയിരുന്നത്. തങ്ങളുടെ ജീവന് ഭീക്ഷണിയുണ്ടെന്നും പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് സമ്ബൂര്‍ണ്ണമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ്ന്മാര്‍ ആവശ്യപ്പെടുന്നു.