വ്യാജ അഭിഭാഷക സെസി സേവ്യര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിയമ പഠനം പൂര്‍ത്തിയാക്കാതെ ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തെന്നും ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെന്നും ആരോപിച്ചുള്ള പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാമങ്കരി സ്വദേശിയായ സെസി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ആദ്യം കേസെടുത്തതെന്നും പിന്നീടാണ് വഞ്ചനാ കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നും സുഹൃത്തുക്കളുടെ പ്രേരണയില്‍ വീണ്ടുവിചാരമില്ലാതെയാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നും ബാര്‍ അസോസിയേഷന്‍ അംഗമല്ലാതിരുന്നിട്ടും നാമനിര്‍ദേശ പത്രിക സ്വീകരിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.

കോടതിയെയും കേസുമായെത്തുന്നവരേയും ബോധപൂര്‍വം വഞ്ചിക്കാനുള്ള ശ്രമം ഹര്‍ജിക്കാരിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ബാര്‍ കൗണ്‍സിലിനോ, ഭാരവാഹികള്‍ക്കോ ഹര്‍ജിക്കാരിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. കോടതി നിര്‍ദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യഹര്‍ജി നാളെ കോടതി പരിഗണിച്ചേക്കും.