ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് നല്‍കിയ പൗരത്വം ഇക്വഡോര്‍ കോടതി പിന്‍വലിച്ചു. ബ്രിട്ടീഷ് തടവറയില്‍ കഴിയുന്ന അസാന്‍ജ് യഥാര്‍ത്ഥ രേഖകള്‍ മറച്ചുവച്ച്‌ വ്യാജ തെളിവുകള്‍ നല്‍കിയെന്ന് ആരോപിച്ചാണ് നടപടി. ഒന്നിലേറെ ഒപ്പുകളും രേഖകളിലുണ്ടെന്നാണ് ഇക്വഡോര്‍ സര്‍ക്കാരിന്റെ ഭാഷ്യം. എന്നാല്‍, വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെയാണ് നടപടിയെന്ന് അസാന്‍ജിന്റെ അഭിഭാഷകന്‍ കാര്‍ലോസ് പൊവീദ പറഞ്ഞു.

ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ അസാന്‍ജിന് 2018ലാണ് പൗരത്വം നല്‍കിയത്.

അമേരിക്കയില്‍ അസാന്‍ജിനെതിരെ 17 ചാരവൃത്തി കേസുകളുണ്ട്. സൈനിക, നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കമ്ബ്യൂട്ടര്‍ ദുരുപയോഗം ചെയ്തതിന് വേറെയും കേസുണ്ട്. 175 വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം.

പൗരത്വം റദ്ദാക്കപ്പെട്ടതോടെ അസാന്‍ജിനെ അമേരിക്കയ്ക്ക് വിചാരണക്കായി കൈമാറിയേക്കും.