നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കേസിന്റെ വിശദാംശങ്ങള്‍ കോടതി പരിശോധിച്ചില്ല. വിചാരണാ കോടതിയില്‍ കേസ് നടത്തി നിരപരാധിത്വം തെളിയിക്കും. ജനപക്ഷത്ത് നില്‍ക്കുമ്പോള്‍ സമരം നടത്തേണ്ടി വരും. കേസുകളും ഉണ്ടാകാറുണ്ട്. നിരപരാധിത്വം തെളിയിക്കും. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സമര പോരാട്ടങ്ങള്‍ ധാരാളമാണ്. അതില്‍ കേസുകളുണ്ടാകുമെന്നും മന്ത്രി.

ഇത് ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാത്രമേ കരുതുന്നുള്ളൂ. വിചാരണാ കോടതി നടപടികളുമായി മുന്നോട്ടു പോകട്ടെ. രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും കോടതിയില്‍ നിന്നും ഉണ്ടായിട്ടില്ല. കോടതി വിചാരണ നേരിടണമെന്നേ പറഞ്ഞിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.

അതേസമയം നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിംകോടതി വിധി സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി.

മന്ത്രി വി ശിവന്‍ കുട്ടി അടക്കം ആറ് ഇടത് നേതാക്കളും വിചാരണ നേരിടണം. വിചാരണ നേരിടേണ്ടവര്‍ വി ശിവന്‍ കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ്. വിധി പറഞ്ഞത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകളിലെ വാദത്തില്‍ കഴമ്പില്ലെന്നും കോടതി.

നിയമനിര്‍മാണ സഭകളുടെ നിയമപരിരക്ഷ ബ്രിട്ടീഷ് ചരിത്രവുമായി സുപ്രിംകോടതി ഒത്തുനോക്കി. ഭയവും പക്ഷഭേദവുമില്ലാതെ പ്രവര്‍ത്തിക്കാനാണ് നിയമസഭാംഗങ്ങള്‍ക്ക് നിയമ പരിരക്ഷ. പദവികളും പ്രതിരോധശേഷിയും പദവിയുടെ അടയാളമല്ല, അത് അംഗങ്ങളെ തുല്യനിലയില്‍ നിര്‍ത്തുന്നുവെന്നും കോടതി പറഞ്ഞു.