തിരുവനന്തപുരം: കൊല്ലം എംഎല്‍എ എം മുകേഷിനെതിരെ സിപിഎമ്മില്‍ കടുത്ത അസംതൃപ്തി. സഹായം തേടി ഫോണ്‍ വിളിച്ച 15 കാരനോട് മോശമായി പെരുമാറിയ എംഎല്‍എ ഇപ്പോള്‍ വിവാദത്തിലാകുന്നത് ഭാര്യ നല്‍കിയ വിവാഹമോചനകേസുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ രണ്ടാം ഭാര്യയായ മേതില്‍ ദേവിക വിവാഹ ബന്ധം വേര്‍പെടുത്താന്‍ കുടുംബക്കോടതിയെ സമീപിച്ചതോടെയാണ് മുകേഷിന്റെ സ്വഭാവ വൈകല്യം വീണ്ടും ചര്‍ച്ചയാകുന്നത്. മുകേഷിന്റെ പരസ്ത്രീ ബന്ധവും മദ്യപാനവും അസഭ്യം പറച്ചിലും കുപ്രസിദ്ധമാണ്. ബാറുകളിലെ സെക്യൂരിറ്റിയുമായി പോലും വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടാക്കുക മുകേഷിന്റെ പതിവാണെന്ന് പറയുന്നു.

പരസ്ത്രീ ബന്ധവും പീഡനവും രൂക്ഷമായതോടെയാണ് ആദ്യ ഭാര്യ സരിത ബന്ധം വേര്‍പെടുത്തിയത്. ഇക്കാര്യം സരിത തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്.

അതിനു ശേഷം കൊല്ലം മണ്ഡലത്തില്‍ 2016ല്‍ മുകേഷ് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ അന്ന് സരിത മുകേഷിനെതിരെ വലിയ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം.

2016ലാണ് കൊല്ലത്ത് പി.കെ ഗുരുദാസന് പകരം എം മുകേഷിനെ സിപിഎം മത്സരിപ്പിക്കുന്നത്. അന്ന് തന്നെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ് മുകേഷിനെതിരെ ഉയര്‍ന്നിരുന്നു. എന്നിട്ടും 17000 ത്തിലേറെ വോട്ടുകള്‍ക്കായിരുന്നു മുകേഷിന്റെ വിജയം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പായപ്പോഴേക്കും ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയം മുകേഷിനൊപ്പം നിന്നു. പണ്ടേ വിവാദങ്ങളുടെ കൂട്ടുകാരനായ മുകേഷ് ഇത്തവണ വിജയിച്ച ശേഷവും അതില്‍ ഒരു മാറ്റവും വരുത്തിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നേരത്തെ ചാലക്കുടി ലോക്‌സസഭാ മണ്ഡലത്തില്‍ ഇന്നസെന്റിനെ ഇറക്കി സീറ്റ് പിടിച്ചെടുത്തെങ്കിലും തൊട്ടടുത്ത തവണ സീറ്റ് നഷ്ടമായി. പാര്‍ട്ടിക്കാരെയും പൊതു സമൂഹത്തെയും പാര്‍ട്ടിക്ക് എതിരാക്കാനും ഇന്നസെന്റിന് കഴിഞ്ഞു. അതു മാത്രമായിരുന്നു ആ പരീക്ഷണത്തിന്റെ ഏക ഫലം.