ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് പാലക്കാട് വീണ്ടും കര്‍ഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്തുവീട്ടില്‍ കണ്ണന്‍കുട്ടി (56) യാണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചെയോടെയാണ് കണ്ണന്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയ്യായിരമോ അന്‍പതിനായിരമോ പലിശയ്ക്ക് കടം വാങ്ങിയാല്‍ ഒരു മാസമാകുമ്പോഴേക്കും ഇരട്ടി നല്‍കേണ്ടി വരുന്ന സ്ഥിതിയാണ് പ്രദേശത്തുള്ളതെന്ന് അയല്‍വാസി ട്വന്റിഫോറിനോട് പറഞ്ഞു.

പൊതുവേ കടം വാങ്ങുന്ന പ്രകൃതമില്ലാതിരുന്ന കണ്ണന്‍കുട്ടി, തന്റെ ലോണുമായി ബന്ധപ്പെട്ടാണ് സ്ഥലം വില്‍ക്കുന്നതും സാമ്പത്തികമായി തകര്‍ന്നതും. ഇതിന് ശേഷമാണ് ക്വാറിയില്‍ പണിക്ക് പോയിത്തുടങ്ങിയത്. കൊവിഡിനിടെ ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ജോലി ഇല്ലാതാകുകയും കടം വാങ്ങിയ പണം തിരികെ അടയ്ക്കാന്‍ കഴിയാതെ വരികയുമായിരുന്നു. ആറുലക്ഷത്തിന് അടുത്ത് ഇവര്‍ക്ക് കടമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

 

കൊവിഡ് കാലത്തെ മറയാക്കി ബ്ലേഡ് മാഫിയകളും വട്ടിപ്പലിശക്കാരും കൊള്ള നടത്തുന്നതിന്റെ തെളിവാണ് ഒരാഴ്ചക്കിടെ നടന്ന രണ്ടാമത്തെ ആത്മഹത്യ. ദിവസങ്ങള്‍ക്ക് മുന്‍പാണ് പാലക്കാട് വള്ളിക്കോട് പാറലോടി സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. മകളുടെ വിവാഹാവശ്യത്തിന് മൂന്ന് ലക്ഷം രൂപ ഇദ്ദേഹം വായ്പയെടുത്തിരുന്നു. പത്ത് ലക്ഷം രൂപ തിരിച്ച് അടച്ചിട്ടും ബ്ലേഡ് മാഫിയാസംഘം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 2016ലാണ് മകളുടെ വിവാഹത്തിനായി പാലക്കാട് സ്വദേശികളില്‍ നിന്നും 3 ലക്ഷം രൂപ വേലുക്കുട്ടി കടംവാങ്ങിയത്.