കൊവിഡ് നിയന്ത്രണത്തിന് പുതിയ ആക്ഷൻ പ്ലാനുമായി പൊലീസ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡിവൈഎസ്പിമാരുടേയും അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെയും നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല കൊവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കൈമാറി.
കണ്ടെയിന്മെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയിന്മെന്റ് സോണ്‍ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കും. വിവാഹമടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. കൊവിഡ് നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഡീഷണല്‍ എസ്പി മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നിലവിലുള്ള ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും.
ഡി വിഭാഗത്തില്‍പ്പെട്ട മേഖലകളില്‍ മൊബൈല്‍ പട്രോളിംഗും നടന്നുള്ള പട്രോളിഗും ശക്തിപ്പെടുത്തും. സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും. ഹോം ക്വാറന്റീന് കര്‍ശനമായി നടപ്പിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 98 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ശതമാനമാണ്.